SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.27 PM IST

 ടുറിസം സാദ്ധ്യതകളോട് അവഗണന ഒഴുക്ക് നിലച്ച് നെയ്യാർ ടൂറിസം

കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ ടൂറിസം പദ്ധതികൾ തകർച്ചയിലേക്ക്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാതെ ഈ ടൂറിസ്റ്റ് കേന്ദ്രത്തെ അധികൃതർ സാവധാനം മരിക്കാൻ വിടുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടായിരുന്ന നെയ്യാർ എക്കോ ടൂറിസം ഇപ്പോൾ കടുത്ത അവഗണനയും പ്രതിസന്ധിയുമാണ് നേരിടുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുപോലും വരുമാനം വർദ്ധിപ്പിക്കാനായില്ല. അധികൃതരുടെ കടുത്ത അനാസ്ഥയാണ് അനന്ത സാദ്ധ്യതകളുള്ള നെയ്യാറിലെ ടൂറിസം പദ്ധതികൾ തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. വിനോദ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യം പോലും ഇവിടില്ല. ആദിവാസികളും പ്രദേശവാസികളും ഉൾപ്പെട്ട നെയ്യാറിൽ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ തിരഞ്ഞെടുത്ത ഏഴ് വനവാസികളും പൊതുവിഭാഗത്തിൽ നിന്നു 12 പേരുമാണ് നെയ്യാർ ഇക്കോ ടൂറിസത്തിൽ ജോലി നോക്കുന്നത്. എന്നാൽ ഇ.ഡി.സിയിൽ ഉള്ള ജീവനക്കാരെ മാറ്റി ബന്ധമില്ലാത്തവരെ നിയമിച്ചതായും പരാതിയുണ്ട്.

 ബോട്ട് സർവീസുകൾ പലതും കട്ടപ്പുറത്ത്

വനം വകുപ്പിന്റെ കീഴിലുള്ള ബോട്ടുകളിൽ ഒരെണ്ണം ഒഴികെ മറ്റുള്ളവ മിക്കപ്പോഴും കട്ടപ്പുറത്താണ്. ഇപ്പോഴും പലതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നതാണ് വസ്തുത. മുൻപ് പുതിയ ബോട്ടിനായി 30 ലക്ഷം രൂപ കമ്പനിക്ക് നൽകിയെങ്കിലും വർഷം നാല് പിന്നിട്ടിട്ടും പുതിയ ബോട്ട് എത്തിയിട്ടില്ല. ലയൺ സഫാരി പാർക്കിലേക്ക് മൂന്ന് വാഹനങ്ങൾ ഉള്ളതിൽ ഒന്ന് കണ്ടം ചെയ്യാൻ മാറ്റി. മറ്റൊന്നാകട്ടെ കാലപ്പഴക്കത്താൽ നശിച്ചു. ശേഷിക്കുന്ന ഒന്നും നാശത്തിന്റെ വക്കിലാണ്.

 ട്രക്കിംഗിന് റേറ്റ് കൂട്ടി

എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിംഗിന് കുത്തനെ നിരക്ക് കൂട്ടിയത് സഞ്ചാരികളെ പ്രതികൂലമായി ബാധിച്ചു. അടുത്തിടെ തുറന്നുകൊടുത്ത കൊബൈ, മീൻമുട്ടി, വെട്ടിമുറിച്ചകോൺ എന്നിവിടങ്ങൾ നവീകരിച്ചശേഷം ട്രക്കിംഗിന് ആറുപേർ അടങ്ങുന്ന ടീമിന് 7000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 15,000 രൂപയാക്കി. ഇതോടെ ട്രക്കിംഗിനായി എത്തുന്ന സഞ്ചാരികളും കുറയാൻ തുടങ്ങി.

 ലയൺ സഫാരി പാർക്ക് പൂട്ടി

ലയൺ സഫാരി പാർക്കിൽ സിംഹങ്ങളെല്ലാം ചത്തതോടെ പാർക്ക് പൂട്ടി. പുതിയ സിംഹങ്ങളെ എത്തിക്കുമെന്നും പാർക്ക് കൂടുതൽ ആകർഷകമാക്കുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും നടന്നില്ല. നിലവിൽ അഗസ്ത്യ ചീങ്കണ്ണി പാർക്കും മാൻ പാർക്കും മാത്രമാണ് സഞ്ചാരികൾക്ക് ചെറിയ ആശ്വാസം പകരുന്നത്.

 പരാതികൾ ഏറെ...

നെയ്യാറിലെ ടിക്കറ്റ് സംവിധാനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. ആളുകൂടുമ്പോൾ ടിക്കറ്റിന്റെ എണ്ണം കുറയുന്നതായും വേണ്ടപ്പെട്ടവർ എത്തുമ്പോൾ സഞ്ചാരികൾക്കൊപ്പം ടിക്കറ്റ് നൽകാതെ കയറ്റി വിടുന്നതായും പരാതിയുണ്ട്. കൗണ്ടറിന് മുന്നിൽ രേഖപ്പെടുത്തിയിരുന്ന ബോട്ടിംഗ് സമയത്തിൽ വൈകുന്നേരത്തെ സമയം മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ഇതു ജീവനക്കാർക്ക് നേരത്തേ മടങ്ങാൻ വേണ്ടി ചെയ്തതാണെന്ന ആരോപണവുമുണ്ട്.

 നോക്കുകുത്തിയായി ഇ.ഡി.സി കമ്മിറ്റികൾ

വന സംരക്ഷണ സമിതികളും ഇ.ഡി.സികളും സംയുക്തമായിട്ടാണ് എക്കോടൂറിസം പദ്ധതികൾക്ക് നേതൃത്വം നൽകിയിരുന്നത്. വനത്തിനുള്ളിൽ ചെയ്യുന്ന ചെറിയ ജോലികളിലൂടെയാണ് ഇത്തരക്കാർക്ക് വരുമാനം ലഭിച്ചിരുന്നത്. എന്നാലിപ്പോൾ ഈ കമ്മിറ്റികളെ നോകുത്തിയാക്കി ഉദ്യോഗസ്ഥർ നേരിട്ടും കോൺട്രാക്ടർമാർ മുഖേനയുമാണ് ജോലികൾ നടത്തുന്നത്.

 വികസനം പ്രഖ്യാപനങ്ങളിൽ മാത്രം

രണ്ട് തവണ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനം വാഗ്ദാനത്തിൽ മാത്രം ഒതുങ്ങുകയാണ്. ഇവിടെ ഇറിഗേഷൻ-വനം-ടൂറിസം-ഫിഷറീസ് വകുപ്പുകളുടെ ഏകോപനം ഉണ്ടായാൽ മാത്രമേ വികസനം സാദ്ധ്യമാകൂ. ഈ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് നെയ്യാർ ടൂറിസം പദ്ധതികൾ അട്ടിമറിക്കപ്പെടാൻ കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.