വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടങ്ങൾക്ക് കാരണം. അനവധി അപകടങ്ങളും, അപകടമരണങ്ങളും നടന്നിട്ടും റോഡിലെ കുഴികൾ നികത്താൻ അധികാരികൾ നടപടിയെടുക്കാത്തതിനെതിരെ ജനരോഷം ഉയർന്നിട്ടുണ്ട്.
വിതുര - നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂർ മുതൽ തൊളിക്കോട് ഇരുത്തലമൂല വരെയുള്ള റോഡാണ് ഏറെ തകർന്നത്. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ നിറഞ്ഞു.
വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി, ബോണക്കാട്, കല്ലാർ പേപ്പാറയിലേക്കുള്ള ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ ഈ റോഡ് തകർന്നിട്ടും നടപടികൾ സ്വീകരിക്കാത്ത അധികാരികൾക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മിക്ക ഭാഗത്തും നാട്ടുകാർ കല്ലും മണ്ണും ഇട്ട് കുഴികൾ മൂടുകയായിരുന്നു. മഴക്കാലമായതോടെ റോഡിൽ കുഴികളുടെ എണ്ണം കൂടിയിട്ടുണ്ട്.
2 മാസത്തിനിടെ
36 അപകടങ്ങൾ
പരിക്ക് - 47 പേർക്ക്
മരണം - 2
ടാറിംഗ് നടത്തിയിട്ട്............. 15 വർഷം
അറ്റകുറ്റപ്പണി നടത്തിയിട്ട് ..... 3വർഷം
റോഡ് ഇടിഞ്ഞ് താഴ്ന്നു
കനത്ത മഴയെ തുടർന്ന് മന്നൂർക്കോണത്തിന് സമീപം രണ്ടാഴ്ച മുൻപ് റോഡിന്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നു. മാത്രമല്ല ഇൗ മേഖലയിൽ മിക്ക ഭാഗത്തും റോഡ് രണ്ടായി മുറിയുകയും ചെയ്തിട്ടുണ്ട്. മഴയത്ത് ചില മേഖലകളിൽ വെള്ളക്കെട്ടുണ്ടാകുകയും അപകടങ്ങളും യാത്രാതടസവും ഉണ്ടാകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം ഇതുവഴി സർവീസ് നടത്തുന്ന വാഹനങ്ങളും ഗട്ടറുകളിൽ പതിച്ച് കേടാകുന്നതായും പരാതിയുണ്ട്.
ഗട്ടറുകൾ ഇവിടെ
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ, ഇടനില, ആർച്ച് ജംഗ്ഷൻ, മന്നൂർക്കോണം, തൊളിക്കോട്, പുളിമൂട്, ഇരുത്തലമൂല, പേരയത്തുപാറ, ചേന്നൻപാറ, വിതുര ഹൈസ്കൂൾ ജംഗ്ഷൻ
മൂന്ന് മണ്ഡലങ്ങൾ താണ്ടും
നെടുമങ്ങാട് വിതുര റോഡ് മൂന്ന് നിയമസഭാമണ്ഡലങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ ആരംഭിച്ച് വാമനപുരം മണ്ഡലത്തിലൂടെ അരുവിക്കര മണ്ഡലത്തിലെ വിതുരയിൽ അവസാനിക്കും. നെടുമങ്ങാട് വിതുര റോഡ് അത്യാധുനിക രീതിയിൽ നവീകരിക്കുമെന്ന് ഒരു വർഷം മുൻപ് പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തിടെ നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഉടൻ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. റോഡിലെ കുഴികളെങ്കിലും അടിയന്തരമായി നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിതുര - നെടുമങ്ങാട് റോഡ് അടിയന്തരമായി ടാറിംഗ് നടത്തണം. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
വിതുര പൗരസമിതി ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |