തിരുവനന്തപുരം: തലസ്ഥാനത്തിന് പുതുവർഷ സമ്മാനമായി വ്യോമമാർഗം അമേരിക്കൻ കണക്‌ഷൻ തുറക്കുന്നു. സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന ബഡ്‌ജറ്റ് എയർലൈനായ സ്‌കൂട്ട് എയർലൈനാണ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാർക്ക് അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കും കണക്‌ഷൻ നൽകുന്നത്.
28 മുതൽ ആഴ്ചയിൽ മൂന്നുദിവസമാണ് സ്‌കൂട്ടിന്റെ സിംഗപ്പൂർ സർവീസ്. ലോസ് ആഞ്ചലസ്,സാൻഫ്രാൻസിസ്കോ എന്നീ അമേരിക്കൻ നഗരങ്ങളിലേക്കുള്ള കണക്‌ഷൻ വിമാനങ്ങളിൽ തിരുവനന്തപുരത്തുനിന്ന് ഉടൻ ടിക്കറ്റെടുക്കാനാവും. സിംഗപ്പൂരിൽ നിന്ന് സിംഗപ്പൂർ എയർലൈനിലാവും അമേരിക്കൻ, ആസ്ട്രേലിയൻ സർവീസുകൾ. ആസ്ട്രേലിയ,തായ്‌ലാൻഡ്,ഇന്തോനേഷ്യ,ജർമ്മനി,ചൈന എന്നിങ്ങനെ 60 രാജ്യങ്ങളിലേക്ക് സ്‌കൂട്ടിന് സർവീസുണ്ട്.
സിംഗപ്പൂർ എയർലൈൻസിന്റെ ഉപകമ്പനിയാണ് ചെലവുകുറഞ്ഞ സ്‌കൂട്ട് എയർലൈൻസ്. ചെലവു കുറയ്ക്കാൻ ഓഫീസുകൾ പരമാവധി കുറച്ച് ഓൺലൈനിലാണ് ടിക്കറ്റ് വില്പനയേറെയും. എയർബസ് 320 ഇനത്തിൽപ്പെട്ട വിമാനങ്ങളാണ് സർവീസ് നടത്തുക. 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിൽ ബിസിനസ് ക്ലാസ് ഉണ്ടാകില്ല. യാത്രക്കാർക്കും ട്രാവൽ ഏജന്റുമാർക്കും ഹോട്ടലുടമകൾക്കുമെല്ലാം ഓൺലൈനിൽ ടിക്കറ്റ് ബുക്കുചെയ്യാം. കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമേന്മയുള്ള സേവനം നൽകുകയാണ് സ്‌കൂട്ട് എയർലൈനിന്റെ ലക്ഷ്യം.
പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ കൊവിഡ് പ്രതിസന്ധിക്കുശേഷം തലസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.
ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കാൻ നേരത്തേ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ആസ്ട്രേലിയൻ കണക്‌ഷൻ ലഭിക്കുന്ന വിധത്തിൽ തിരുവനന്തപുരത്തു നിന്ന് സിംഗപ്പൂരിലേക്ക് സർവീസിനാണ് മെൽബൺ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ ശ്രമിച്ചത്.
₹ 8300
ജനുവരി ഒന്നിന് തിരുവനന്തപുരത്ത്
നിന്ന് സിംഗപ്പൂരിലേക്കുള്ള നിരക്ക്
₹ 9445
ഡിസംബർ 28ന് സിംഗപ്പൂരിൽ നിന്ന്
തിരുവനന്തപുരത്തേക്കുള്ള നിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |