നെയ്യാറ്റിൻകര: കവയിത്രി സുഗതകുമാരിക്ക് പിതാവ് ബോധേശ്വരന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ സ്മാരകം ഒരുങ്ങുന്നു. സുഗതകുമാരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചാണ് നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ 'സുഗത സ്മൃതി ' എന്ന പേരിൽ സംസ്കൃതിഅരങ്ങും തണലിടവും ഒരുക്കുന്നത്. അക്ഷയ വാണിജ്യ സമുച്ചയത്തിനുളളിലാണ് ഈ സ്മൃതിയിടം. വൈവിദ്ധ്യമാർന്ന ജൈവസമൃദ്ധിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി വരുംതലമുറയ്ക്കായി ശില്പ-ചിത്ര സന്നിവേശത്തിലൂടെയുളള അടയാളപ്പെടുത്തലായിരിക്കും സ്മാരകമെന്ന് നഗരസഭ അറിയിച്ചു.
വളർന്നുവരുന്ന കലാപ്രതിഭകൾക്ക് സർഗാത്മകത പ്രദർശിപ്പിക്കാനും കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾക്ക് കൂടിച്ചേരാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നെയ്യാർ വരമൊഴിയാണ് ആശയവും രൂപകൽപ്പനയും നിർമാണവും നിർവഹിക്കുന്നത്. സ്മാരകത്തിന്റെ ലോഗോ പ്രകാശനം സുഗതകുമാരിയുടെ ഓർമ്മദിനമായ ഇന്ന് രാവിലെ 9ന് നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |