ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരം പൈതൃക സ്മാരകമാക്കുന്നതിന്റെ മുന്നോടിയായി ആരംഭിച്ച മണ്ഡപക്കെട്ടിന്റെ നവീകരണം ഇഴയുന്നു. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച നവീകരണം ഒരുവർഷമായിട്ടും പൂർത്തിയാക്കാനായില്ല.
ആറ്റിങ്ങൽ കലാപത്തിന്റെ 300-ാം വാർഷികം പ്രമാണിച്ച് ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ച ആറ്റിങ്ങൽ കൊട്ടാരവും അനുബന്ധ എടുപ്പുകളും പൈതൃക സ്മാരകമാക്കി സംരക്ഷിച്ച് ടൂറിസ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. ഇതിനായി 2020 - 2021 വർഷത്തെ ബഡ്ജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ നടപടിക്രമങ്ങൾ ചുവപ്പ് നാടയിൽ കുരുങ്ങി നീണ്ടുപോയി.
ഇതിനിടെ മണ്ഡപക്കെട്ട് എന്ന് വിളിക്കുന്ന കൊട്ടാരത്തിന്റെ മുഖമണ്ഡലം ചിതലരിച്ച് ഒരുഭാഗം പൊളിഞ്ഞുവീണു. ഇത് വലിയ വാർത്തയ്ക്കും വിവാദത്തിനും ഇടയാക്കിയതോടെയാണ് മണ്ഡപക്കെട്ടുകൾ ഉൾപ്പടെയുള്ള ഭാഗം നവീകരിക്കാൻ 1.07 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്. മണ്ഡപക്കെട്ടിന്റെ മുൻവശത്ത് നവീകരണ ജോലികൾക്കായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇരുമ്പ് തട്ടിൽ കാട്ടുവള്ളികൾ പടന്നുകയറിയ നിലയിലാണിപ്പോൾ. പൊളിച്ചു പണി നടത്തിയ ഭാഗത്ത് ടാർപ്പോളിൻ കെട്ടി മറച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഇനിയും ധാരാളം പണികൾ നടത്താനുണ്ട്.
നവീകരണം നടക്കുന്നത് - പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ
നവീകരണത്തിന് അനുവദിച്ചത് - 1.07 കോടി രൂപ
പണി ആരംഭിച്ചത് - 2021 ജനുവരിയിൽ
700 വർഷത്തിലധികം പഴക്കം
എട്ടുകെട്ടിന്റെ മാതൃകയിൽ കല്ലും മരവും ഓടുംകൊണ്ട് നിർമ്മിച്ചതാണ് കൊട്ടാരത്തിന്റെ മണ്ഡപക്കെട്ട്. ഇതിന് 700 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രഗവേഷകർ പറയുന്നത്. കേരളീയ വാസ്തുശില്പകലയുടെ ഉത്തമ ഉദാഹണം കൂടിയാണ് ആറ്റിങ്ങലിലെ കൊട്ടാരവും മണ്ഡപക്കെട്ടും. ഇതിന്റെ തനിമ ചോരാതെ പുനർ നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കി തുക അനുവദിച്ചത്.
പറ്റിക്കൽ മാത്രം
മണ്ഡലക്കെട്ട് നവീകരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ കൊട്ടിഘോഷിച്ച് നിർവഹിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും പണികൾ ആരംഭിക്കാത്തതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. അങ്ങനെയാണ് നവീകരണ ജോലികൾ ആരംഭിച്ചത്. എന്നാൽ മണ്ഡപക്കെട്ട് പൊതിഞ്ഞുകെട്ടി പണിനടക്കുന്നതായി വരുത്തുകയായിരുന്നുവെന്നും യഥാവിധി പണികൾ ഇതുവരെയും നടന്നിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ക്ഷേത്ര ഭൂമി
തിരുവിതാംകൂർ രാജകുടുബത്തിന്റെ പരദേവതാ സ്ഥാനമായ തിരവാറാട്ടുകാവ് ദേവീ ക്ഷേത്രം ഉൾപ്പെടെ നാല് ക്ഷേത്രങ്ങൾ ആറ്റിങ്ങൽ കൊട്ടാരവുമായി ബന്ധപ്പെട്ട ഭൂമിയിലുണ്ട്. മണ്ഡപക്കെട്ടിനുള്ളിലും ഒരു ക്ഷേത്രമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്ര കലാപീഠവും കൊട്ടാരത്തിലാണ് പ്രവർത്തിക്കുന്നത്.
ആവശ്യത്തിന് ഫണ്ട് സർക്കാർ അനുവദിച്ചിട്ടും ആറ്റിങ്ങൽ കൊട്ടാരത്തിനും അതിന്റെ മണ്ഡപക്കെട്ടിനും അർഹമായ പ്രാധാന്യം കല്പിക്കാതെയുള്ള നിർമ്മാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. കൊട്ടാരവും മണ്ഡപക്കെട്ടും പഴയ തനിമയിൽ നിലനിറുത്താൻ നാട്ടുകാർ നിരവധി സമരങ്ങൾ നടത്തിയതാണ്. കൂടുതൽ ഭാഗം നശിക്കുന്നതിന് മുൻപ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം.
പ്രശാന്ത്, നഗരസഭാ മുൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |