വർക്കല: വർക്കല താലൂക്കിലെ സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഭിന്നശേഷിക്കാരായവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ആക്ഷേപം. വർക്കല താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളിൽ എത്തിയാൽ മതിയായ ഇരിപ്പിടം പോലും കിട്ടുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. ഏഴ് പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്ന വർക്കല താലൂക്കിലെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാരായവർക്ക് വേണ്ട സൗകര്യങ്ങൾ നിലവിലില്ല. വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സമാന സ്ഥിതിയാണുള്ളത്.
സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധം ശക്തമാകുന്നുണ്ട്.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലാണ് ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ ഇത്തരം ഓഫീസുകളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായും ആക്ഷേപമുണ്ട്.
പ്രധാന ടൂറിസം കേന്ദ്രമായ വർക്കല പാപനാശത്തും ഹെലിപാഡ് ഉൾപ്പെടെയുള്ള ടൂറിസം മേഖലയിൽ കടൽക്കാഴ്ച കാണുന്നതിനും വിശ്രമിക്കുന്നതിനും ധാരാളം ഭിന്നശേഷിക്കാരായവർ എത്തുന്നുണ്ട്. ഇവിടെയും ഇക്കൂട്ടർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ടൂറിസം വകുപ്പ് കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും ആക്ഷേപമുണ്ട്.
ഇവരുടെ ആവശ്യങ്ങൾ
റാംബ് ഘടിപ്പിച്ച ടോയ്‌ലെറ്റ്, വീൽചെയർ, ലിഫ്ട്, കസേര, വിശ്രമമുറി എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തണം
100 ലധികം ഓഫീസുകൾ ഉണ്ടെങ്കിലും
വില്ലേജ് ഓഫീസുകൾ, സബ് രജിസ്റ്റർ ഓഫീസ്, ആർ.ടി.ഒ ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, തുടങ്ങി 100ൽ അധികം സർക്കാർ - അർദ്ധസർക്കാർ ഓഫീസുകളാണ് താലൂക്കിൽ പ്രവർത്തിക്കുന്നത്. ഇതിന് പുറമേ ഭിന്നശേഷിക്കാർ ദിവസേന ആശ്രയിക്കുന്ന ക്ഷേമനിധി ഓഫീസുകളിലും ആവശ്യത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല.
രണ്ടാം നിലയിൽ ഓഫീസുകൾ
രണ്ട് നിലയിൽ പണി പൂർത്തീകരിച്ച വർക്കലയിലെ മിനി സിവിൽ സ്റ്റേഷനിലാണ് വർക്കല താലൂക്ക് ഓഫീസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസ്, സപ്ലൈ ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ഇവിടെ എത്തിപ്പെടുന്നതിന് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. വർക്കല സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നത് പുത്തൻചന്തയിലെ ഒരു സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. വസ്തുസംബന്ധമായ ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാരെ ചുമലിൽ ഏറ്റി വേണം ഉദ്യോഗസ്ഥരുടെ മുന്നിലെത്തിക്കാൻ. ഭിന്നശേഷിക്കാരായ വൃദ്ധർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട ഗതികേടിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |