SignIn
Kerala Kaumudi Online
Saturday, 20 April 2024 6.19 AM IST

ലൈസൻസ് കാലാവധി കഴിഞ്ഞു, ബ്ലഡ് ബാങ്ക് ' ഗുരുതരാവസ്ഥയിൽ '

gene

പരിശോധനയ്ക്ക് എത്തിയാൽ ലൈസൻസ് കിട്ടാത്ത സ്ഥിതി

തിരുവനന്തപുരം: ജില്ലയിലെ ആശുപത്രികളിലേക്കുള്ള രക്തദാതാവായ ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അധികൃതരുടെ കെടുകാര്യസ്ഥയിൽ വീർപ്പുമുട്ടുന്നു. അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കേണ്ട ലൈസൻസിന് ആറുമാസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നിരിക്ക ഒരുദിവസം ബാക്കിയുള്ളപ്പോഴാണ് അപേക്ഷ നൽകിയത്. അതിനാൽ പുതിയ ലൈസൻസ് കിട്ടാൻ ഇനിയും വൈകും.

ആറുമാസം മുമ്പേ ഇതുസംബന്ധിച്ച ഫയൽ ആശുപത്രിയിൽ രൂപപ്പെട്ടെങ്കിലും സൂപ്രണ്ട് അവധിയിലായിരുന്നു. പകരം ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് നടപടികൾ സ്വീകരിക്കാതെ വന്നതുകാരണമാണ് അപേക്ഷ സമർപ്പിക്കാൻ വൈകിയത്. ഡിസംബർ 31ന് ലൈസൻസ് കാലാവധി കഴിയാൻ ഒരാഴ്ചമുമ്പ് അവധിയിലായിരുന്ന സൂപ്രണ്ട് തിരിച്ചെത്തി. ഇതിനിടെ ഡി.എം.ഒ ഉൾപ്പെടെ ഇടപെട്ടാണ് അവസാന സമയം അപേക്ഷ സമർപ്പിച്ചത്. പിന്നാലെ സൂപ്രണ്ട് വി.ആർ.എസ് എടുക്കുകയും ചെയ്‌തു.

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴിയാണ് അപേക്ഷ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നൽകേണ്ടത്. കേന്ദ്ര ഡ്രഗ്സ് കൺട്രോളറുടെ പ്രതിനിധിയായി ചെന്നൈയിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥനും സംസ്ഥാന ‌‌ഡ്രഗ് കൺട്രോളറും ചേർന്ന് പരിശോധന നടത്തിയാണ് ലൈസൻസ് പുതുക്കി നൽകുക. ഈ മാസം ഒന്നു മുതൽ ഏതുനിമിഷവും പരിശോധനയ്ക്ക് തയ്യാറാണെന്ന് ആശുപത്രി അറിയിച്ചിട്ടുണ്ടെങ്കിലും പരിശോധനയ്ക്കെത്തിയാൽ ലൈസൻസ് കിട്ടാത്ത സ്ഥിതിയാണ്.

ബ്ലഡ് ബാങ്കിൽ ആവശ്യമായ പുതിയ യന്ത്രങ്ങൾ വാങ്ങുകയോ കെട്ടിടം നവീകരിച്ച് പെയിന്റിംഗ് നടത്തുകയോ ചെയ്‌തിട്ടില്ല. കേന്ദ്ര നിർദ്ദേശപ്രകാരം ബ്ലഡ് ബാങ്കുകൾക്ക് പകരം ബ്ലഡ് സെന്റർ എന്ന ബോർഡാണ് സ്ഥാപിക്കേണ്ടത്. ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് സെന്ററായി മാറിയിട്ടില്ല. പുതിയ ലൈസൻസിനായി ബോർഡ് ഉൾപ്പെടെ മാറ്റേണ്ടതുണ്ട്.

കാൻസർ നിർണയവും പാളുന്നു

ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധയിടങ്ങളിൽ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗർഭാശയ കാൻസർ, സ്‌തനാർബുദം, തൈറോയ്ഡ് ഗ്രന്ഥിയിലെ കാൻസർ എന്നിവ കണ്ടെത്താനുള്ള പരിശോധന വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പരിശോധനയ്ക്കും രോഗനിർണയത്തിനും ആവശ്യമായ സാമഗ്രികൾ വാങ്ങാൻ ഡി.എം.ഒ ജനറൽ ആശുപത്രിക്ക് ഫണ്ട് അനുവദിക്കാറുണ്ട്. ഇപ്പോൾ പരിശോധനയ്ക്ക് ആവശ്യമായ സാധനങ്ങളില്ലെന്ന കാരണത്താൽ ക്യാമ്പ് നടക്കുന്നില്ല. ഈ മാസം ആദ്യവാരം ചെമ്മരുതിയിലെ ക്യാമ്പ് മാറ്റിവച്ചു. അടുത്ത് അരുവിക്കരയിലെ ക്യാമ്പും പ്രതിസന്ധിയിലാണ്.

20 ദിവസമായി സി.ടി സ്‌കാനില്ല

ആശുപത്രിയിൽ സി.ടി സ്‌കാൻ മുടങ്ങിയിട്ട് 20 ദിവസമാകുന്നു. തലയിൽ തേങ്ങ വീണ് ചികിത്സതേടിയെത്തുന്നവർ പോലും ഇതോടെ മടങ്ങുകയാണ്. ജനറൽ ആശുപത്രിയിൽ 500 മുതൽ 1500 രൂപ വരെയുള്ള സ്‌കാനിംഗുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ 3000 രൂപ മുതൽ 7500രൂപ വരെയാണ് ഈടാക്കുന്നത്. ബി.പി.എൽ വിഭാഗത്തിന് ഇത് സൗജന്യമാണ്.

ബ്ലഡ് ബാങ്ക് ലൈസൻസിനുള്ള നടപടികൾ സ്വീകരിക്കുന്നത് വകുപ്പ് മേധാവിയാണ്. പേപ്പറുകൾ ലഭിച്ച മുറയ്ക്ക് അപേക്ഷ നൽകി. സ്‌‌പെയർപാർട്സ് ലഭിക്കാത്തതാണ് സി.ടി സ്‌കാൻ ആരംഭിക്കാൻ കഴിയാത്തതിന് കാരണം

-ഡോ.ഷീല, സൂപ്രണ്ട് ഇൻ ചാർജ്, ജനറൽ ആശുപത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.