വിഴിഞ്ഞം: വിഴിഞ്ഞത്തെ പുതിയ വാർഫിന് സമീപം മുങ്ങിയ ടഗ്ഗ് ഉയർത്താൻ ഇതുവരെയും നടപടിയായില്ല. ഇക്കാരണത്താൽ തന്നെ തീരസംരക്ഷണ സേനയുടെ ബർത്ത് നിർമ്മാണം പൈലിംഗിൽ തന്നെ ഒതുങ്ങിയ നിലയിലാണ്. 2015ൽ ഇന്ധനച്ചോർച്ചയെ തുടർന്ന് വാർഫിൽ അടുപ്പിച്ച ബ്രഹ്മേക്ഷര എന്ന ടഗ്ഗ് പിന്നീട് കടലിൽ മുങ്ങുകയായിരുന്നു. 2018ൽ ആണ് മുങ്ങിയത്. ടഗ്ഗ് ഉയർത്തുന്ന കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബെർത്ത് നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും ടഗ്ഗ് മാറ്റാത്തതിനാൽ നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നാല് വർഷം മുൻപ് ഏഴ് കോടി രൂപ ചെലവിൽ ബർത്ത് നിർമ്മിക്കാൻ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. മുൻപ് കരാറടിസ്ഥാനത്തിൽ ഖലാസികൾ എത്തി ടഗ്ഗ് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. വിഞ്ച് ഘടിപ്പിച്ച് ട്രയലും നടത്തി. എന്നാൽ വടം പൊട്ടിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായത്. തെക്ക് - പടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാന സ്ഥലമെന്ന നിലയിൽ വിഴിഞ്ഞത്തെ സുരക്ഷ ഗൗരവമായാണ് കേന്ദ്രം കാണുന്നത്. ഇവിടെ നേവിയുടെ താവളം വരുന്നുണ്ട് അതിനു മുന്നോടിയായിട്ടാണ് കോസ്റ്റ് ഗാർഡിന്റെ സുരക്ഷാ കപ്പലുകൾ അടുപ്പിക്കാൻ ബെർത്ത് നിർമ്മിക്കുന്നത്.
ബ്രഹ്മക്ഷര എത്തിയത് 2015ൽ
ബ്രഹ്മേക്ഷര എന്ന ടഗ്ഗ് 2015ൽ മാലിയിൽ നിന്ന് മടങ്ങവെ പാറയിൽ തട്ടി ഇന്ധനച്ചോർച്ച ഉണ്ടായതോടെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ അടുപ്പിക്കുകയായിരുന്നു. ടഗ്ഗിന്റെ അടിഭാഗം ദ്രവിച്ച് പൊട്ടിയതോടെ 2018 നവംബർ 28ന് കടലിൽ മുങ്ങുകയും ഇതിൽ കരുതിയിരുന്ന ഡീസൽ വെള്ളത്തിൽ പരടരുകയും ചെയ്തു. തുറമുഖ വകുപ്പിന്റെയും തീരസംരക്ഷണ സേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു. എന്നാൽ പകുതി മുങ്ങിയ ടഗ്ഗിനെ ഉയർത്തുന്നതിനും അതിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി തുറമുഖ വകുപ്പ് നിരവധി തവണ ടെൻഡർ ക്ഷണിച്ചെങ്കിലും യോഗ്യരായവർ എത്തിയില്ല. ഖലാസികൾ എത്തി ടഗ്ഗ് ഉയർത്താനായി വിഞ്ച് ഘടിപ്പിച്ച് ട്രയൽ നടത്തിയെങ്കിലും വടം പൊട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു. 10 കോടിയിലധികം രൂപ വായ്‌പാ ബാദ്ധ്യതയും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിലുമുള്ള കേസും ടഗ്ഗിന്റെ ഉടമയുടെ പേരിലുണ്ട്. കടൽക്ഷോഭത്തിൽ ടഗ്ഗ് ബന്ധിച്ചിരുന്ന വാർഫിൽ ഇടിച്ച് കേടുപാടുകളുണ്ടായതിലും വാർഫ് വാടക ഇനത്തിലും തുറമുഖ വകുപ്പിന് നല്ലൊരു തുക ലഭിക്കാനുണ്ട്.
ബർത്ത് നിർമ്മിക്കാൻ അനുവദിച്ചത് 7 കോടി
ടഗ്ഗ് വാർഫിൽ എത്തിയത് - 2015
കടലിൽ മുങ്ങിയത് - 2018
ബ്രഹ്മക്ഷര ടഗ്ഗ് കണ്ടം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും.
പോർട്ട് അധികൃതർ.
വാർഫിന് സമീപം പകുതിയോളം കടലിൽ മുങ്ങിയ ബ്രഹ്മേക്ഷര ടഗ്ഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |