തിരുവനന്തപുരം: നഗരത്തിൽ വീണ്ടും തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിച്ചതോടെ നഗരവാസികൾ ഭീതിയിൽ. പാളയം, പേട്ട, കുന്നുകുഴി, ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ തെരുവ്നായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്.
പേരൂർക്കട, അമ്പലമുക്ക് ഭാഗത്തും തെരുവ് നായ്ക്കൾ ജനങ്ങൾക്ക് ഭീതി പടർത്തുന്നുണ്ട്. നഗര കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടിയതോടെ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്.
2014-15ൽ നഗരസഭ നഗരത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും കണ്ടെത്തി. എന്നാൽ, ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊന്നും തന്നെ കോർപ്പറേഷൻ പിന്നീട് കൈക്കൊണ്ടതുമില്ല.
പരാതികൾ കൂടിയതോടെ നഗരത്തിലെ തെരുവുനായ്ക്കളുടെ എണ്ണം അറിയാൻ പുതിയ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വന്ധ്യംകരണം നിറുത്തി
നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനുള്ള വണ്ടിതടത്തെ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തി വച്ചിട്ട് മാസം ഒന്നാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വന്ധ്യംകരണം നിറുത്തിവച്ചിരിക്കുന്നത്. നഗരത്തിൽ വന്ധ്യംകരണം നടക്കുന്ന ഏക കേന്ദ്രമാണിത്. അറ്റകുറ്റപ്പണികൾക്ക് ഒരുമാസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. അതുകഴിഞ്ഞ് മാത്രമേ അവിടെ വന്ധ്യംകരണം നടക്കൂ.
നഗരത്തിൽ ഉപേക്ഷിക്കുന്നു
സമീപത്തെ പഞ്ചായത്തുകളിൽ നിന്ന് നഗരത്തിലേക്ക് നായ്‌ക്കളെ പലരും വണ്ടിയിൽ കൊണ്ട് വിടുന്നതായും നഗരസഭ അധികൃതർ പറയുന്നു. ഒരാഴ്ചകൊണ്ട് 50അധികം നായ്ക്കളെയാണ് ഇതു പോലെ സമീപത്തെ പ്രദേശങ്ങളിൽ നിന്ന് കൊണ്ട് വിടുന്നതായി അധികൃതർ പറയുന്നത്.
വന്ധ്യംകരിച്ചാൽ
വന്ധ്യംകരിക്കുന്നതോടെ നായ്ക്കളുടെ ആക്രമണ സ്വഭാവം ഇല്ലാതാകും. പെൺ നായയ്ക്ക് പ്രതിവർഷം 16 നായ്‌ക്കുട്ടികളെ വരെ പ്രസവിക്കാൻ കഴിയുമെന്നാണ് കണക്ക്. വന്ധ്യംകരണം നടക്കാതെവന്നാൽ നായ്ക്കളുടെ എണ്ണം ക്രമാതീതമായി പെരുകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ചെയർപേഴ്സണെ തിരുത്തിയ മേയർക്കെതിരെ പ്രതിഷേധം
വണ്ടിത്തടത്തെ കേന്ദ്രത്തിൽ വന്ധ്യംകരണം നടക്കുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ തുറന്ന് പറഞ്ഞ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സണെ തിരുത്തിയ മേയറുടെ നടപടി വിവാദമാകുന്നു. ജോലികൾ നടക്കുന്നതുകൊണ്ട് വന്ധ്യംകരണം നടക്കുന്നില്ലെന്നാണ് ചെയർപേഴ്സൺ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ അത് നടക്കുന്നുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞത് തെറ്രാണെന്നും, വേണ്ട വിധത്തിൽ പരിശോധന നടത്തണമെന്നും മേയർ കടുത്ത ഭാഷയിൽ മറുപടി പറഞ്ഞു. എന്നാൽ വണ്ടിത്തടത്തെ വന്ധ്യംകരണം നടക്കുന്നില്ലെന്ന് മേയറിന് അറിയാമായിരുന്നിട്ടും മനപൂർവമാണ് കൗൺസിൽ യോഗത്തിൽ ഇത്തരം മറുപടി നൽകിയതെന്നാണ് വിമർശനം.
സത്യം പറഞ്ഞ ചെയർപേഴ്സണനെ മേയർ അധിക്ഷേപിച്ചെന് ആക്ഷേപമുണ്ട്. കൗൺസിൽ യോഗം കഴിഞ്ഞും തുടർ ദിവസങ്ങളിൽ ഈ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. വരുന്ന എൽ.ഡി.എഫ് മീറ്റിംഗിലും പാർട്ടിയോഗങ്ങളിലും ഈ വിവാദം ചർച്ചയാകാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |