തിരുവനന്തപുരം: വർഷങ്ങളായി തിരുവനന്തപുരം നഗരത്തിൽ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാൻ തോടിന്റെ നവീകരണവും ഇഴയുന്നു. തോട് നവീകരിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇപ്പോഴും തോട്ടിൽ മാലിന്യം നിക്ഷേപം രൂക്ഷമാണ്. കഴിഞ്ഞ ജൂലായിലാണ് ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതും തോടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും. തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരമാണ്. വേനൽക്കാലത്ത് തോട്ടിൽ ഒഴുക്ക് നിലച്ചാൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തോട് നവീകരിക്കുന്നതിലൂടെ നാളുകളായുള്ള തോടിന്റെ ശോച്യാവസ്ഥ മാറുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ.
നവീകരണം
കണ്ണമ്മൂല മുതൽ ആക്കുളം വരെ നീളുന്ന ഭാഗത്തെ ചെളി, മാലിന്യം എന്നിവയുടെ നീക്കൽ ആരംഭിച്ചു. സംരക്ഷണഭിത്തി നിർമ്മിക്കലും അതിർത്തി കെട്ടി സംരക്ഷണവുമാണ് രണ്ടാംഘട്ടമായി നടത്താൻ ഉദ്ദേശിക്കുന്നത്. നിലവിൽ കണ്ണമ്മൂല പാലത്തിന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ മാലിന്യങ്ങൾ നീക്കംചെയ്യൽ പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് മാലിന്യങ്ങൾ നീക്കംചെയ്യുന്നത്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പട്ടം, ഉള്ളൂർ തോടുകളിലെ ശുചീകരണം കഴിഞ്ഞു. ഇവിടങ്ങളിൽ ജെ.സി.ബി ഇറങ്ങിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
മാലിന്യനിക്ഷേപത്തിന് അറുതിയില്ല
കേരള ജലവകുപ്പിന്റെ ഒബ്സർവേറ്റർ ഹില്ലിൽ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലിൽ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ്. കോർപ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാൻ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും മറുവശത്ത് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതും വർദ്ധിക്കുകയാണ്. പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ് തോട്ടിൽ കൂടുതലായി അടിഞ്ഞുകൂടുന്നത്. അതിനാൽത്തന്നെ ദുർഗന്ധവും അസഹ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |