SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.11 AM IST

കാടിന്റെ വന്യതയും വേനലെടുത്തു കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്

വിതുര: വേനൽ കടുത്തതോടെ കാട്ടിലെ അരുവികളും ചെറിയ തടാകങ്ങളും വറ്റിവരണ്ടു. ഇതോടെ കാട്ടിലെ വന്യമൃഗങ്ങൾ കൂട്ടത്തോടെയും തനിച്ചുമായി നാട്ടിലേക്കിറങ്ങി ഭീതി പരത്തുകയാണ്. രണ്ടാഴ്ചയിൽ കൂടുതലായി വിതുര, തൊളിക്കോട് പഞ്ചയാത്തുകളിലെ ജനങ്ങൾ ആനപ്പേടിയിലാണ് കഴിയുന്നത്. ചൂടുമൂലം വനത്തിലെ ഈറ്റയും മറ്റും ഉണങ്ങുകയും ചെറു അരുവികളും നീർച്ചാലുകൾ വറ്റിവരളുകയുെ ചെയ്തു. കാട്ടിനുള്ളിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ ആനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങി. കാട്ടുപോത്തുകളും വിതുരയിലെ ജനവാസമേഖലകളിൽ ഇറങ്ങി നാശവും, ഭീതിയും പരത്തി വിഹരിക്കാറുണ്ട്. പേപ്പാറ ഡാമിലും വൃഷ്ടിപ്രദേശത്തും പകൽസമയങ്ങളിൽ പോലും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. വാമനപുരം നദിയും ഇപ്പോൾ കാട്ടാനകളുടെ ആശ്രയ കേന്ദ്രമായിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികളും ഇപ്പോൾ ഭീതിയിലാണ് ജോലിചെയ്യുന്നത്. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകൾ സ്ഥിരം എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊൻമുടി സന്ദർശിക്കാനെത്തിയ സംഘങ്ങളെയും കാട്ടാനക്കൂട്ടം ആക്രമിച്ചിട്ടുണ്ട്.

കാടിറങ്ങി വന്യമൃഗങ്ങൾ

ആനകളും കാട്ടുപോത്തും പന്നിയും ഈ മേഖലയിൽ നാശം വിതയ്ക്കുന്നുണ്ട്. കാട്ടു പന്നികൾ പട്ടാപ്പകൽ നാട്ടിലിറങ്ങി രണ്ട് പേരേ കുത്തി ഗുരുതരമായി പരിക്കേല്പിച്ച സംഭവവും ഉണ്ട്. പന്നികളുടെ ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ കാട്ടാനകൾ നാശം വിതയ്ക്കാത്ത ദിനങ്ങൾ വിരളമാണ്. പകൽസമയത്തുപോലും പൊൻമുടി-കല്ലാർ റോഡിൽവരെ കാട്ടാനകളുടെ താണ്ഡവമാണ്. കല്ലാർ മേഖലയിൽ തെങ്ങ്, വാഴ, മരച്ചീനി, റബർ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കർഷകർക്ക് ഭീമമായ നഷ്ടമുണ്ട്.

വിതുര പഞ്ചായത്തിലെ ആദിവാസി ഊരുകൾ ആനശല്യംമൂലം ബുദ്ധിമുട്ടനുഭവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കാട്ടാനകൾ നിരവധി പേരെ കൊന്നൊടുക്കി. നിരവധി വീടുകൾ തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വിതച്ചു. വിതുര പഞ്ചായത്തിലെ കല്ലാർ, മൊട്ടമൂട്, ആറാനക്കുഴി, മംഗലകരിക്കകം, ചാത്തൻകോട്, ചെമ്മാംകാല, ചണ്ണനിരവട്ടം, ചാമക്കര, പൊടിയക്കാല, ചെമ്പിക്കുന്ന്, അല്ലത്താര, പെണ്ണങ്കപ്പാറ, പേപ്പാറ, മണിതൂക്കി മേഖലകളിൽ ആനശല്യം രൂക്ഷമായതായി ആദിവാസികൾ അറിയിച്ചു.


ആനക്കിടങ്ങും വൈദ്യുതിവേലിയും ആവിയായി
കാട്ടാനശല്യം തടയാൻ വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുമെന്ന വനംവകുപ്പ് അധികാരികളുടെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. ആനശല്യം തടയണമെന്ന ആദിവാസികളുടെ ആവശ്യം വനരോദനമായി അവശേഷിക്കുകയാണ്. നിരവധി തവണ വനംവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നിട്ടും സുഖനിദ്ര‌യിലാണ് അധികൃതർ പ്രഖ്യാപിച്ച ആനക്കിടങ്ങും വൈദ്യുതിവേലികളും. ഇതിനിടയിൽ കല്ലാർ മേഖലയിലെ ചില പ്രദേശങ്ങളിൽ വൈദ്യുതിവേലി സ്ഥാപിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടതോടെ കേടായതായി നാട്ടുകാർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.