തിരുവനന്തപുരം: നഗരത്തിലെ വഴിയോരക്കച്ചവടക്കാർക്കുവേണ്ടി നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള കച്ചവട കേന്ദ്രങ്ങളുടെ (സ്ട്രീറ്റ് വെൻഡിംഗ് സോൺ) നിർമ്മാണം 15ന് പൂർത്തിയാകും. ഉദ്ഘാടനത്തിനുശേഷം ഈ മാസം അവസാനം കച്ചവടക്കാർക്ക് ഇവ തുറന്നുനൽകും. ആകെ 10 സ്ട്രീറ്റ് വെൻഡിംഗ് കേന്ദ്രങ്ങളാണ് നഗരത്തിൽ ആരംഭിക്കുന്നത്. വഴിയോരക്കച്ചവടം കാരണമുള്ള ഗതാഗതക്കുരുക്കും തിരക്കും പരിഹരിക്കുന്നതിനാണ് സോണുകൾ സജ്ജമാക്കുന്നത്.
നഗരത്തിന്റെ തനതുപൈതൃകം പൂർണമായും നിലനിറുത്തിയും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത രീതിയിലുമാണ് ഇവയുടെ നിർമ്മാണം. സ്ട്രീറ്റ് വെൻഡിംഗ് സോൺ സ്ഥാപിക്കുമ്പോൾ സ്‌മാർട്ട് സിറ്റി പദ്ധതി പ്രകാരം വെൻഡിംഗ് സോണുകളിലെ റോഡുകളെ സ്‌മാർട്ട് റോഡുകളായി വികസിപ്പിക്കും. ഇതുവഴി കടന്നുപോകുന്ന കേബിളുകളെ ഭൂമിക്കടിയിലേക്ക് മാറ്റുന്നതിനൊപ്പം ഇവിടെ വാഹന പാർക്കിംഗിനായി സ്ഥലവും ഒരുക്കും.
സ്ട്രീറ്റ് വെൻഡിംഗ് സോണുകളിലെ 48 കടകളിൽ 14 എണ്ണം തട്ടുകടകൾക്കും 14 എണ്ണം ഡിസ്‌പ്ലേ മോഡലിലും ബാക്കി സാധാരണ രീതിയിലുമാണുള്ളത്. കൊവിഡിനെ തുടർന്ന് നിലച്ച ജോലികൾ അടുത്തിടെയാണ് പുനരാരംഭിച്ചത്. നഗരസഭ നടത്തിയ ആദ്യഘട്ട സർവേയിൽ കണ്ടെത്തിയ 1884 വഴിയോരക്കച്ചവടക്കാരിൽ 555 പേർക്ക് മാത്രമാണ് ഇതുവരെ തിരിച്ചറിയൽ കാർഡുകൾ നൽകാൻ കഴിഞ്ഞത്.
ആദ്യഘട്ടത്തിൽ മൂന്ന് സ്ടീറ്റ്
വെൻഡിംഗ് സോണുകൾ
-----------------------------------------------------------
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ മൂന്ന് സ്ട്രീറ്റ് വെൻഡിംഗ് സോണുകളാണ് നഗരസഭ നിർമ്മിക്കുന്നത്. ആദ്യത്തേതാണ് മ്യൂസിയം - സൂര്യകാന്തി റോഡിലുള്ളത്. നഗരസഭയുടെ ലൈസൻസുള്ള ഇവിടെ 48 കച്ചവടക്കാർക്കാണ് കച്ചവടം നടത്താൻ അനുമതിയുള്ളത്. രണ്ടാമത്തെ വെൻഡിംഗ് സോൺ കോട്ടയ്‌ക്കകത്തെ ശ്രീചിത്തിര തിരുനാൾ പാർക്കിലും മൂന്നാമത്തേത് ട്രാൻസ്‌പോർട്ട് ഭവന് സമീപത്തുമാണ് സ്ഥാപിക്കുക. മെഡിക്കൽ കോളേജിലും വെൻഡിംഗ് സോൺ സ്ഥാപിക്കും.
സൂര്യകാന്തി റോഡിലെ സ്ട്രീറ്റ് വെൻഡിംഗ്
സോൺ പദ്ധതിത്തുക - 1.7 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |