വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്ത് നിന്ന് വല മോഷ്ടിച്ച് കരമനയാറ്റിൽ മീൻ പിടിച്ച 3 പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. വലിയതുറ ആൾ സെയിന്റ്സ് കോളേജ് ജംഗ്ഷനിൽ സെന്റ് ജോർജ് ക്വാട്ടേജിൽ റോജി (27), നെട്ടയം ഈയക്കുഴി അനീഷ് ഭവനിൽ അനീഷ് (26), വെള്ളക്കടവ് മാതവിള പുത്തൻ വീട്ടിൽ മനു (33) എന്നിവരെയാണ് വിഴിഞ്ഞം എസ്.ഐ കെ.എൽ. സമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപ് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ഫിഷ് ലാൻഡിന് സമീപം സൂക്ഷിച്ചിരുന്ന വലയാണ് ഓട്ടോയിൽ എത്തിയ സംഘം മോഷ്ടിച്ചു കൊണ്ടുപോയത്. തുറമുഖത്തെ സി.സി ടിവിയിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. കരമനയാറ്റിൽ നിന്ന് മീൻ പിടിക്കാനാണ് വല മോഷ്ടിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. കരമനയാറ്റിൽ നിന്ന് പിടികൂടിയ മീൻ 1500 രൂപയ്ക്ക് വിറ്റതായും പ്രതികൾ പൊലീസിന് മൊഴി നൽകി. മനു കൊലക്കേസ് പ്രതിയാണ്. കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |