കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പാറ മണമ്പൂർ റോഡ് നവീകരിച്ചെങ്കിലും കോട്ടറകോണം പാലം പഴയപടി തന്നെ. അപകടാവസ്ഥയിലുള്ള പാലം നാട്ടുകാർക്ക് തലവേദനയാകുന്നു. ദേശീയ പാതയിൽ ചാത്തമ്പാറ ജംഗ്ഷനിൽ നിന്ന് മണമ്പൂരിലേക്ക് പോകുന്ന റോഡാണ് നവീകരിച്ച് ടാറിട്ട് മനോഹരമാക്കിയത്. എന്നാൽ ഈ റോഡ് കടന്ന് പോകുന്നിടത്ത് വലിയവിളയ്ക്കും മണമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന കോട്ടറക്കോണം പാലം അറ്റകുറ്റപ്പണികൾ നടത്തുകയോ പുതുക്കി പണിയുകയോ ചെയ്തില്ല.
ചാത്തമ്പാറ - മണമ്പൂർ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. മഴ പെയ്താൽ കുഴിയിൽ വെള്ളം കെട്ടി നിന്ന് അപകടങ്ങൾ പതിവായിരുന്നു. ചാത്തമ്പാറ ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടായാൽ ഗതാഗത തടസം ഒഴിവാക്കാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തകർന്ന റോഡ് നാട്ടുകാരുടെ നിരന്തര ആവശ്യം മൂലമാണ് നവീകരിച്ചത്. ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 3 കോടി രൂപയാണ് 2020 - 21 ൽ ബഡ്ജറ്റ് ഫണ്ടിൽ നിന്ന് മുൻ എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ അനുവദിച്ചത്. മണമ്പൂർ ചാത്തമ്പാറ പുത്തൻകോട് കടുവാപള്ളി റോഡിനും കോട്ടറകോണം പാലം പുതുക്കി നിർമിക്കുന്നതിനും 9 കോടി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തി.എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഫണ്ട് സർക്കാർ വെട്ടിക്കുറച്ചു.അതിന്റെ ഫലമായാണ് 3 കോടിക്ക് ചാത്തമ്പാറ മണമ്പൂർ റോഡ് നവീകരിച്ചത്.
പാലം നിർമ്മിച്ചത് - 40 വർഷം മുൻപ്
ഭീതിയിൽ യാത്രക്കാർ
പഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും കൽനടയാത്രക്കാർക്കും പേടിയോടെ മാത്രമേ സഞ്ചരിക്കാനാകൂ.
പാലത്തിന്റെ അവസ്ഥ
തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്റെ കൈവരികൾ തകർന്നു. കൈവരിയിലെ സിമന്റ് അടർന്ന് കമ്പി മാത്രം കാണുന്ന രീതിയിൽ ഇളകിയിട്ടുണ്ട്. പാലത്തിനടിയിലെ കോൺക്രീറ്റിലേയും ബീമിലേയും കമ്പികൾ പുറത്തു കാണുന്ന അവസ്ഥയാണുള്ളത്. കോൺക്രീറ്റും അടർന്നു വീണിട്ടുണ്ട്.
പാലം കുലുങ്ങുന്നു
സർവീസ് ബസ് ഉൾപ്പെടെ നിരവധി സ്കൂൾ ബസുകളും ലോറികളുമാണ് നിത്യവും കടന്നുപോകുന്നത്. പാലത്തിലൂടെ ഒരേ സമയം വാഹനങ്ങൾ കടന്നു പോയാൽ കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് പറയുന്നു. പാലമെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |