വക്കം: ശ്രീനാരായണഗുരുദേവൻ തപസിരുന്ന മണ്ണാത്തിമൂലയിലെ ഗുരുവിഹാർ ക്ഷേത്രവും, ഗുഹയും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യം ശക്തമാവുന്നു. ഗുരുദേവന്റെ കല്പനപ്രകാരം ഗൃഹസ്ഥ ശിഷ്യനായ ആനത്തലവട്ടത്ത് തിട്ടയിൽ വീട്ടിൽ പത്മനാഭനാണ് ഗുരുവിന് ധ്യാനമിരിക്കാൻ മണ്ണാത്തിമൂല മോരിയാൻ കുന്നിന് സമീപത്തെ കുഴിവിളയിലെ ഗുഹ കണ്ടെത്തിയത്. ഇവിടുത്തെ പ്രകൃതിദത്തമായ രണ്ട് ഗുഹകളിലൊന്ന് പത്മനാഭൻ വൃത്തിയാക്കി ഗുരുവിന് ധ്യാന കേന്ദ്രമൊരുക്കി. സമീപത്ത് തെളിനീർ തടാകമായ നീരാഴിയും. കാടിന്റെ പ്രതീതിയുള്ള 25 ഏക്കറോളം വരുന്ന ഒറ്റപ്പെട്ട സ്ഥലത്ത് ഗുരു ധ്യാനം തുടങ്ങിയത് മുതൽ പത്മനാഭൻ ഗുരുവിനെ പരിചരിച്ചിരുന്നു. പിൽക്കാലത്ത് ഒരു ദിവസം സ്വർണ വർണത്തിൽ സൂര്യതേജസ് ഉള്ള ഒരാൾ ഗുഹക്കുള്ളിൽ കഴിയുന്നത് കണ്ട വേട്ടക്കാർ അങ്കലാപ്പിലായി. അടുത്ത ദിവസം കൂടുതൽ പേരുമായി എത്തിയെങ്കിലും ധ്യാനത്തിലിരുന്ന ആളിനെ കാണാൻ കഴിഞ്ഞില്ല. ഗുഹയുടെ മദ്ധ്യഭാഗത്ത് ഗുരുവിന്റെ കാൽപാടും, ശരീരഭാഗം മണ്ണിൽ പുതഞ്ഞതിന്റെ അടയാളങ്ങളും, കർപ്പൂരത്തിന്റെയും, ചന്ദനത്തിന്റെയും സുഗന്ധവും മാത്രം.
ശിവഗിരി മഹാസമാധിയിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന്റെ തലേ ദിവസം അർദ്ധരാത്രി, ഗുരു ധ്യാനിച്ച ഗുഹയിലും പുറത്തും തീ കണ്ടത് പരിസരവാസികളെ അത്ഭുതപ്പെടുത്തി. ഇത് ദീപ പ്രഭയാണെന്ന് ഗുഹയ്ക്ക് സമീപം താമസിക്കുന്ന തേക്കേ വീട്ടിൽ ബാലകൃഷ്ണൻ പറയുന്നു. രണ്ട് വർഷം കഴിഞ്ഞ് ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമ സ്ഥാപിച്ച് നാട്ടുകാർ പൂജ തുടങ്ങി. തുടർന്നാണ് മണ്ണാത്തിമൂല ഗുരുവിഹാറിൽ ശിവ ക്ഷേത്രവും, ഗുരുദേവ മണ്ഡപവും നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |