വിഴിഞ്ഞം: തീരദേശവാസികൾക്ക് സ്റ്റീം ബാത്ത് സൗകര്യവുമായി കോവളം ഗവ.ആയുർവേദ ഡിസ്‌പെൻസറി. സംസ്ഥാനത്താദ്യമായി പഞ്ചകർമ്മ തെറാപ്പി ചികിത്സ നടത്തുന്ന തീരദേശത്തെ ഏക സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയാണ് വിഴിഞ്ഞത്തേത്. മത്സ്യത്തൊഴിലാളികൾക്ക് ജോലിക്കിടെയുണ്ടാവുന്ന പരിക്കുകൾക്കും, ജോലിസംബന്ധമായി വരുന്ന അസുഖങ്ങൾക്കും അവരുടെ തൊഴിലിന് മുടക്കം വരാത്ത രീതിയിലുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു വർഷത്തോളമായി നടന്നുവരുന്ന ഈ പദ്ധതി വഴി ഇരുന്നൂറിലധികം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.
വിഴിഞ്ഞം,കോട്ടപ്പുറം,ഹാർബർ എന്നീ വാർഡുകളുൾപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഡിസ്പെൻസറിയുടെ സേവനം കൂടുതലായും പ്രയോജനപ്പെടുന്നത്. തീരദേശ സ്‌കൂളുകളിൽ സ്പോർട്സിൽ പങ്കാളികളായ വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് പൊലീസിനുമായി ഇൻജ്വറി മാനേജ്മെന്റ് പദ്ധതി ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.
പ്രളയം നൽകിയ ആശയം
പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തി മടങ്ങിയ മത്സ്യത്തൊഴിലാളികളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ചികിത്സിക്കുന്നതിന് കോവളത്തെ ആയുർവേദ ഡിസ്‌പെൻസറിയിൽ സൗകര്യമില്ലായിരുന്നു. നഗരത്തിലെ സ്പോർട്സ് യൂണിറ്റുകളിലാണ് ഇവർക്ക് വേണ്ട മർമ്മ തെറാപ്പി ചെയ്തത്. മത്സ്യത്തൊഴിലാളികൾക്ക് ജോലിക്കിടെ പറ്റുന്ന പരിക്ക് ചികിത്സിക്കാൻ തീരദേശത്തു തന്നെ സൗകര്യം വേണമെന്ന ആവശ്യത്തിന്മേലാണ് 'ആയുർവേദ സാഗര സാന്ത്വനം' എന്ന ആശയം മെഡിക്കൽ ഓഫീസർ കൂടിയായ ഡോ.പ്രഭിഷ മുന്നോട്ടുവച്ചത്. നഗരസഭ അനുമതി നൽകിയതോടെ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു.
പഞ്ചകർമ്മ തെറാപ്പി, മർമ്മ തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകൾ സൗജന്യം
ഡോക്ടറുടെ സേവനത്തിന് പുറമെ ഒരു മെയിൽ തെറാപ്പിസ്റ്റിന്റെ സേവനവും
ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്കുള്ള സൗകര്യം കൂടി ഒരുക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളോടു കൂടിയ ഒ.പിയുള്ള ഒരു ആശുപത്രിയായി ഉയർത്താൻ കഴിഞ്ഞാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ നേട്ടമാകും.'
ഡോ. പ്രഭിഷ
മെഡിക്കൽ ഓഫീസർ,
കോവളം ആയുർവേദ ഡിസ്പെൻസറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |