തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്ക് പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ കല്ലുകളുടെ ലഭ്യതക്കുറവ് തിരിച്ചടിയാകുന്നു. കല്ലുകൾ കേരളത്തിന് നൽകുന്നതിനെതിരെ തമിഴ്‌നാട്ടിലുണ്ടായ പ്രാദേശിക പ്രതിഷേധങ്ങളാണ് ഇതിനുകാരണം. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ കല്ലുകൾ വലിയ ലോറികളിൽ കൊണ്ടുവരുന്നത് കാരണം കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ റോഡുകൾ തകരുന്നുവെന്നാണ് ആരോപണം. പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം 5,000 മെട്രിക് ടൺ കല്ലാണ് തമിഴ്‌നാട്ടിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. നിർമ്മാണം അതിവേഗം പൂർത്തിയാക്കാനായി കൂടുതൽ കല്ല് എത്തിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനിടെയാണ് തമിഴ്‌നാട്ടിൽ പ്രതിഷേധം ഉയർന്നത്. കഴിഞ്ഞ ദിവസം കന്യാകുമാരിയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലുവുമായി തുറമുഖ വകുപ്പ് അധികൃതർ കൂടിക്കാഴ്‌ച നടത്തി. തമിഴ്‌നാടിന്റെ പ്രാദേശിക വികാരം മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുളള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭൂരിപക്ഷം കല്ലുകളും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. കേരളം കല്ലുകൾ സൂക്ഷിച്ചുവയ്‌ക്കുകയും തമിഴ്‌നാട്ടിലെ കല്ലുകൾ തീർക്കുകയുമാണെന്നാണ് തമിഴ് ജനതയുടെ വികാരമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. നേരത്തെ, തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കല്ലുകളുടെ വരവ് കുറഞ്ഞിരുന്നു.
കാലാവസ്ഥ വില്ലനാകുമോ
കല്ലുകൾ കൃത്യമായി ലഭിച്ചാലും കാലാവസ്ഥ ചതിക്കുമോയെന്നാണ് തുറമുഖ വകുപ്പിന്റെ മറ്റൊരാശങ്ക. മൺസൂൺ ഒക്‌ടോബർ വരെ നീളുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യുന്നതിന് തിരിച്ചടിയുണ്ടാകും. അദാനി ഗ്രൂപ്പിന് മേൽ സമ്മർദ്ദം ശക്തമാക്കിയാണ് ഡിസംബറിൽ പണി പൂർത്തിയാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നത്. തുറമുഖത്തിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് ഏതാണ്ട് പൂർത്തിയായി. തുറമുഖം നിർമ്മിക്കുന്നതുകൊണ്ടു മാത്രമാണ് തീരങ്ങളിൽ കടലേറ്റം ഉണ്ടാകുന്നതെന്ന വാദത്തെ തുറമുഖ വകുപ്പ് ഇപ്പോഴും തള്ളിക്കളയുന്നു. ഇതിനെക്കുറിച്ച് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ നടത്തുന്ന പഠനം പുരോഗമിക്കുകയാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
ഇനി വേണ്ടത് 38 ലക്ഷം മെട്രിക് ടൺ കല്ല്
തമിഴ്‌നാട്ടിൽ നിന്നെത്തുന്നത് പ്രതിദിനം 5,000 മെട്രിക് ടൺ
കേരളത്തിനകത്ത് നിന്ന് 3,500 മെട്രിക് ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |