ബാലരാമപുരം: കഴിഞ്ഞ ഏഴ് വർഷത്തോളമായി മുടങ്ങിക്കിടന്ന ബാലരാമപുരം കുടിവെള്ളപദ്ധതിക്ക് അധികൃതരുടെ പച്ചക്കൊടി. റെയിൽവേയിൽ നൽകേണ്ട 15.5 കോടി രൂപയിൽ 13.5 കോടി സർക്കാർ അടച്ചതോടെയാണ് കുടിവെള്ള പദ്ധതിക്ക് പുതുജീവൻ വച്ചത്. മുക്കമ്പാലമൂടിന് സമീപമുള്ള റെയിൽവേ തുരങ്കത്തിന് മീതെ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ബാലരാമപുരം - പള്ളിച്ചൽ - വിളവൂർക്കൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ ഏഴ് വർഷം മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. നബാർഡിൽ നിന്ന് 37 കോടി രൂപയോളം അനുവദിച്ചതിൽ 11 കോടി രൂപയാണ് ബാലരാമപുരം പഞ്ചായത്തിൽ കുടിവെള്ള ടാങ്കിനും കെട്ടിട നിർമ്മാണത്തിനുമായി അനുവദിച്ചത്. ജനവാസകേന്ദ്രത്തിൽ ടാങ്ക് അപകടഭീഷണി ഉയർത്തുമെന്ന സ്വരം ഉയർന്നതോടെ തുടക്കത്തിൽ തന്നെ പ്രാദേശിക എതിർപ്പുകൾ പദ്ധതിയെ പിന്നോട്ടടിച്ചു. എന്നാൽ ജനകീയ ബോധവത്കരണത്തിലൂടെ കുടിവെള്ള ടാങ്കിന്റെയും ടാങ്ക് സമുച്ചയത്തിന്റെയും നിർമ്മാണജോലികൾ വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷൻ അഞ്ച് വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. ദേശീയപാത മുറിച്ച് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിലും റെയിൽവേക്ക് സമീപം പൈപ്പിടുന്നതിനും റെയിൽവേ ഡിവിഷന്റെ എതിർപ്പ് ശക്തമായതോടെയാണ് കുടിവെള്ള പദ്ധതി തടസപ്പെട്ടത്. പാർലമെന്റ് എം.പിമാർ, എം.എൽ.എമാർ, റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥർ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയെക്കുറിച്ച് വർഷങ്ങളായി ചർച്ച നടന്നെങ്കിലും പരിഹാരമുണ്ടാകാതെ നീണ്ടുപോവുകയായിരുന്നു. അടുത്തിടെ ജലവിഭവ വകുപ്പ് എം.ഡിയുടെ ചേമ്പറിൽ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് സർക്കാർ അടയ്ക്കേണ്ട കുടിശിക അടച്ചുതീർത്തതായി അറിയിച്ചത്. മൊട്ടമൂടിന് സമീപം മറ്റൊരു ടാങ്ക് നിർമ്മിച്ച് വണിഗർ തെരുവിലെ കൂറ്റൻ ജലസംഭരണിയിലേക്ക് ജലമെത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനമായത്. കാളിപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള കുടിവെള്ളവും ബാലരാമപുരം ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനും ബദൽ സംവിധാനം കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |