തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ കൊലക്കേസ് പ്രതി സുമേഷിനെ (28) കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. പാങ്ങോട് വട്ടക്കരിക്കം സ്വദേശി നിഹാസ് (27), പാങ്ങോട് പാലുവള്ളി സ്വദേശി റെജി (28), മാറനല്ലൂർ കണ്ടള കടയറവിള പുത്തൻവീട്ടിൽ ഷൈൻ (24) എന്നിവരാണ് അറസ്റ്റിലായത്. ബാറിലും കൊലപാതകം നടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുക്കുന്നതിനായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കാരാളി അനൂപ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുമേഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ചാക്കയ്ക്ക് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയ സുമേഷും സുഹൃത്ത് സൂരജും, ബാറിലെ പാർക്കിംഗിനെച്ചൊല്ലി നിഹാസും സംഘവുമായി വാക്കുതർക്കവും കൈയാങ്കളിയും നടന്നു. സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.
എന്നാൽ പിന്തിരിയാൻ നിഹാസും സംഘവും തയ്യാറായില്ല. കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന സംഘം വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ ബാറിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും കാറിൽ പിന്തുടർന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂരജിന്റെ മൊഴിയും സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ ഇടയാക്കിയത്. പൊലീസ് സംഘം പ്രതികളുടെ ഫോൺകാൾ വിവരങ്ങളും മറ്റ് പശ്ചാത്തലങ്ങളും അന്വേഷിച്ചുവരികയാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പൊലീസെടുത്ത പെറ്റിക്കേസ് അല്ലാതെ അറസ്റ്റിലായവർക്കെതിരെ മറ്റ് ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം. ഫോൺകാൾ വിശദാംശങ്ങളും മറ്റ് കാര്യങ്ങളും പരിശോധിക്കുന്നതോടെ ഇതിൽ വ്യക്തത വരുത്താനാകുമെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. നിഹാസിന്റെ ഭാര്യ നഗരത്തിലെ ആശുപത്രിയിൽ പ്രസവിച്ചു കിടക്കുകയാണ്.
കുട്ടി ഉണ്ടായ ആഘോഷത്തിന് ബാറിലെത്തി മടങ്ങുമ്പോഴാണ് സുമേഷുമായി വാക്കേറ്റവും കൊലപാതകവും ഉണ്ടായത്. ഷൈനിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാർ. കസ്റ്റഡിയിൽ വിട്ടുകിട്ടിയശേഷം പ്രതികളെ ബാറിലും നഹാസിന്റെ ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും കൊലപാതകം നടന്ന സ്ഥലത്തുമെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |