തിരുവനന്തപുരം: മുന്നിൽ തീ, പിന്നിൽ പേടിച്ചരണ്ട പെൺമക്കളും നിലവിളിക്കുന്ന വൃദ്ധമാതാവും. മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് തീ അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടയിൽ കറണ്ടുപോയി.... ആകെ ഉരുകിപ്പോയെന്ന് തിരുവല്ലത്ത് സാമൂഹ്യവിരുദ്ധർ സ്‌കൂട്ടറുകൾ കത്തിച്ച വീട്ടിലെ ഷീജ പറയുന്നു.
ഞായറാഴ്ച രാത്രിവരെ വീട്ടിൽ ലൈറ്റുണ്ടായിരുന്നു. അതിനുശേഷമാണ് മക്കൾ ഉറങ്ങാൻപോയത്. ഒരു മണിക്കൂൾ കഴിഞ്ഞോടെ മുറികളിൽ പുക നിറഞ്ഞ് എല്ലാവർക്കും ശ്വാസംമുട്ടലുണ്ടായി. ഇരുട്ടത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ലൈറ്റിട്ടപ്പോൾ ആകെ കറുത്ത പുക. കതക് തുറന്നപ്പോൾ മുറ്റത്തും ആദ്യ മുറിയിലും തീ പടരുന്നു. കുട്ടികളുടെ നിലവിളി കേട്ടിട്ടും ആരുമെത്തിയില്ല. പെട്ടെന്ന് പിന്നിലൂടെ ഓടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് ഷീജ പറഞ്ഞു.
കിട്ടിയ പാത്രങ്ങളിലൊക്കെ വെള്ളമെടുത്ത് തീ അണയ്ക്കൻ ശ്രമിക്കുന്നിടെ പൊലീസിനെയും വിളിച്ചു. ഇതിനിടെ കറണ്ടുംപോയി. പൊലീസ് എത്തിയപ്പോഴാണ് ആശ്വാസമായത്. എങ്കിലും മെഴുകിതിരി വെളിച്ചത്തിൽ എല്ലാവരും ഹാളിലിരുന്ന് നേരം വെളിപ്പിക്കുകയായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷീജ. ഭർത്താവ് ഭാസിക്ക് സെക്യൂരിറ്റി ജോലിയാണ്. നാട്ടുകാരിൽ ആരെങ്കിലുമായി മുൻ വൈരാഗ്യമോ പിണക്കമോ ഇല്ലായിരുന്നുവെന്നും ഷീജ പറയുന്നു. അതേസമയം സമീപത്ത് ലഹരി മാഫിയയുമായി ബന്ധമുള്ളവരുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരിൽ ചിലരെ അടുത്തകാലത്ത് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെ മടത്തുനട റസിഡന്റ്സ് അസോസിയേഷൻ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |