കാട്ടാക്കട: ഫോണിൽ അസഭ്യം വിളിച്ചെന്ന് ആരോപിച്ചെത്തിയ സംഘം അന്യസംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു. കാട്ടാക്കട അഞ്ചുതെങ്ങിന്മൂട്ടിലെ കോടതി സമുച്ചയ നിർമ്മാണം നടക്കുന്ന സ്ഥലത്ത് കഴിഞ്ഞദിവസം രാത്രി 9ഓടെയാണ് സംഭവം. കൺസ്ട്രക്ഷൻ കമ്പനിയിലെ 20ഓളം വരുന്ന തൊഴിലാളികൾക്കു നേരെയാണ് മദ്യപസംഘം അക്രമം നടത്തിയത്.
ആക്രമണത്തിൽ ബംഗാൾ സ്വദേശികളായ കാർത്തിക്ക് മണ്ഡൽ (29), ജെൽ പൈഗുരി, ധൂപ് ഗുരി, തപസ് സർക്കാർ (30), ഗണേഷ് നായക് (39), ഗാന്ധി മണ്ഡൽ (35) എന്നിവർക്ക് പരിക്കേറ്റു. അക്രമികൾ മൺവെട്ടി കൈ കൊണ്ടും കമ്പികൊണ്ടും മർദ്ദിച്ചതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ അക്രമികൾ തെരഞ്ഞ ആൾ കൂട്ടത്തിലില്ലെന്ന് മനസിലായതോടെ ഇവർ തൂങ്ങാമ്പാറ ഭാഗത്തേക്ക് രക്ഷപ്പെട്ടു. കമ്പനി അധികൃതരെത്തി തൊഴിലാളികളെ രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തൊഴിലാളികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. ഫോണിൽ അസഭ്യം വിളിച്ചതെന്തിനാണെന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് തൊഴിലാളികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്ന അസാം സ്വദേശിക്ക് ഫോൺ വിളിയുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും ആളുമാറിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |