കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ശ്രീനിധി ഡക്കാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഗോകുലം കേരള എഫ്.സി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ അമിനോ ബൗബ, ജോർദാൻ ഫ്ലെച്ചർ എന്നിവരിലൂടെ മുന്നിൽ എത്തിയ ഗോകുലം രണ്ടാം പകുതിയിലെ ശ്രീനിധിയുടെ അക്രമങ്ങൾക്ക് തടയിട്ടു വിജയം നേടുകയായിരുന്നു.സീസണിൽ ഇതുവരെ ഒരുമത്സരം പോലും തോൽക്കാതെയാണ് ഗോകുലം ഒമ്പതു കളികളിൽ നിന്നും ഇരുപത്തിയൊന്നു പോയിന്റുമായി ലീഗിൽ ഒന്നാമതെത്തിയിരിക്കുന്നത്. 17 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്താണ്, മുഹമ്മദൻസ് ഒന്നിൽ നിന്ന് രണ്ടാം സ്ഥാനത്തേക്കിറങ്ങി.
ഗോകുലത്തിന്റെ ആക്രമണത്തിലൂടെ ആയിരിന്നു കളി തുടങ്ങിയത്.ആദ്യ നിമിഷത്തിൽ തന്നെ ജിതിന് ഒന്നാന്തരം അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. നാലാം മിനിട്ടിൽ പ്രതിരോധതാരം അമിനോ ബൗബയിലൂടെ ഗോകുലം ലീഡെടുത്തു.
ക്യാപ്റ്റനും അഫ്ഘാൻ താരവുമായ ശരീഫ് മുഹമ്മദിന്റെ കോർണർ കിക്ക് അമിനോ ബൗബ തലകൊണ്ട് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
തുടർന്ന് ലൂക്കയ്ക്കും ഫ്ലെച്ചറിനും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ശ്രീനിധിയുടെ വലകുലുക്കാനായില്ല. തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം ശ്രീനിധി കളിയിലേക്ക് മെല്ലെ തിരിച്ചു വരുമ്പോളായിരിന്നു ഗോകുലത്തിന്റെ രണ്ടാം ഗോളെത്തിയത്. 30-ാം മിനിട്ടിൽ ഫ്ലെച്ചറിലൂടെയായിരുന്നു രണ്ടാം ഗോളിന്റെ വരവ്. മധ്യ നിരയിൽ നിന്നും പിടിച്ചെടുത്ത പന്ത് ലുക്കാ ഫ്‌ളെച്ചറിന് നീട്ടി നൽകി. പന്ത് സ്വീകരിച്ച ഫ്ലെച്ചറിന്റെ പിഴവില്ലാത്ത ഷോട്ട് ശ്രീനിധിയുടെ വലയിൽ വിശ്രമിച്ചു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ച ശ്രീനിധി 49-ാം മിനിട്ടിൽ തന്നെ ഡേവിഡ് കാസ്റ്റൻഡയിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് സമനിലയ്ക്കായി ശ്രീനിധി തുടർ ആക്രമണങ്ങളുമായി ഇരച്ചെത്തിയെങ്കിലും കാമറൂൺ തരാം അമിനോ ബൗബയുടെ നേതൃത്വത്തിൽ അവയെല്ലാം സമർത്ഥമായി തടഞ്ഞ് ഗോകുലം വിജയവും ഒന്നാം സ്ഥാനവും കരസ്ഥമാക്കുകയായിരുന്നു. ഒമ്പതിന് നടക്കുന്ന മത്സരത്തിൽ ഗോകുലം ഇന്ത്യൻ ആരോസിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |