സ്മാർട്ട് റോഡുകളുടെ പദ്ധതിരേഖ പലതവണ മാറ്റി
കോടികളുടെ നഷ്‌ടം
തിരുവനന്തപുരം: പണിതിട്ടും പണിതിട്ടും പണിതീരാത്ത നഗരത്തിലെ സ്‌മാർട്ട് റോഡുകൾക്ക് മേൽ വേനൽമഴ കൂടി പെയ്‌തിറങ്ങിയതോടെ നഗരവാസികൾക്ക് ദുരിതം ഇരട്ടിയായി. സ്‌മാർട്ട് റോഡുകളുടെ പണി അതിവേഗം തീർക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് അറിഞ്ഞിട്ടും പദ്ധതിയുടെ മെല്ലെപോക്കിൽ മാറ്റം വരുത്താൻ അധികൃതർ ഒരുക്കമല്ല.
പദ്ധതി നീളാൻ കാരണം കൊവിഡാണെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണമെങ്കിലും യഥാർത്ഥ വസ്‌തുത പദ്ധതി നടത്തിപ്പിലെ അശാസ്‌ത്രീയതയാണ്. സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ പദ്ധതിരേഖ പലപ്പോഴായി മാറ്റിയതുവഴി കോടികളുടെ നഷ്‌ടമാണുണ്ടായത്. മൂടിയ കുഴികൾ വീണ്ടും കുഴിച്ച് മലിനജലം പോകുന്ന പൈപ്പ് സ്ഥാപിച്ചതടക്കം വൻ ബാദ്ധ്യതയുമുണ്ടായി. മലിനജലം പോകുന്ന പൈപ്പ് സ്ഥാപിക്കാൻ 5 കോടി രൂപയാണ് അധികം ചെലവിട്ടത്. മഴക്കാലമെത്തിയാൽ നിർമ്മാണം ഇനിയും ഇഴയുമെന്നാണ് നഗരസഭാ വൃത്തങ്ങൾ പറയുന്നത്.
നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന പല റോഡുകളിലും യാത്രക്കാർക്ക് ഭീഷണിയാകും വിധമാണ് കോൺക്രീറ്റ് കമ്പികൾ സ്ഥാപിച്ചിരിക്കുന്നത്. മാസങ്ങളായി പണി നടക്കാത്ത റോഡുകളും ഇതിനിടയിലുണ്ട്. ചില റോഡുകളിലെ കുഴികളിൽ മലിനജലവും മാലിന്യവും നിറയാനും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |