SignIn
Kerala Kaumudi Online
Thursday, 25 April 2024 6.06 AM IST

വെള്ളായണി കായലിന് കുറുകെയുള്ള ഫ്ലൈഓവർ നിർമ്മാണത്തിൽ പ്രതിസന്ധി

vellayani

 സർക്കാർ അനുവദിച്ച തുകയിൽ പണി നടക്കില്ലെന്ന് കരാറുകാർ

തിരുവനന്തപുരം: വെള്ളായണി കായലിന് കുറുകെ കാക്കാമൂലയിൽ നിന്ന് കാർഷിക കോളേജ് ഭാഗത്തേക്ക് ഫ്ലൈഓവർ നിർമ്മിക്കാൻ സർക്കാർ അനുവദിച്ച തുകയ്‌ക്ക് പദ്ധതി ഏറ്റെടുക്കാൻ മടിച്ച് കരാറുകാർ. കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് 24.33കോടിയുടെ ഭരണാനുമതിയും ധനകാര്യ വകുപ്പിന്റെ അനുമതിയുമാണ് ഒരുവർഷം മുമ്പ് സർക്കാർ നൽകിയത്. പദ്ധതിത്തുകയുടെ 39 ശതമാനം അധികം അനുവദിച്ചാൽ മാത്രമേ ഏറ്റെടുത്തിട്ട് കാര്യമുള്ളൂവെന്നാണ് കരാറുകാർ പറയുന്നത്. ഇതോടെ ടെൻഡർ നടപടികൾ പാതിവഴിയിൽ തടസപ്പെട്ടു.

ഇതേക്കുറിച്ച് ചർച്ചചെയ്യാൻ കഴിഞ്ഞ വെള്ളിയാഴ്‌ച എം.വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഫണ്ട് ഉദ്യോഗസ്ഥരുമായി ചർച്ചനടന്നു. വിഷയം സർക്കാർ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചാണ് യോഗം അവസാനിച്ചത്. ബണ്ട് റോഡ് കായലിന്റെ സ്വാഭാവിക പരിസ്ഥിതിക്ക് ആഘാതമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫ്ലൈഓവർ നിർമ്മിക്കാൻ ശ്രമം തുടങ്ങിയത്. 2017–18ലെ ബഡ്‌ജറ്റിൽ പ്രഖ്യാപനം നടന്നെങ്കിലും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായത് വളരെ വൈകിയാണ്. കായൽ സൗന്ദര്യം ചോർന്നുപോകാതെ സഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലാണ് രൂപകല്പന. പൂങ്കുളം,കാക്കാമൂല ഭാഗത്തേക്ക് 60മീറ്റർ വീതം അപ്രോച്ച്റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

 249 മീറ്റർ നീളം

 14 മീറ്റർ വീതി

 ഇരുവശവും കാൽനട യാത്രക്കാർക്ക് ഫുട്പാത്ത്

 കായൽ മത്സ്യത്തൊഴിലാളികൾക്ക് ഫിഷിംഗ് പ്ലാറ്റ്‌ഫോം

 സഞ്ചാരികൾക്ക് കായലിലേക്ക് ഇറങ്ങുന്നതിന് പടികൾ

വെള്ളക്കെട്ടിൽ വലഞ്ഞ്

നിലവിൽ മണ്ണിട്ട് നികത്തി കായലിനെ രണ്ടായി മുറിച്ച് നിർമ്മിച്ചിരിക്കുന്ന ബണ്ട് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ റോഡിലേക്ക് വെള്ളം കയറുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ചെറിയ മഴ പെയ്‌താൽ തന്നെ കാക്കാമൂലയിൽ നിന്ന് തിരുവല്ലത്തേക്ക് പോകുന്ന ഭാഗത്ത് വെള്ളക്കെട്ടുണ്ടാകും.

സമീപത്തെ ഇന്റർലോക്കുകൾ വരെ വെള്ളക്കെട്ടിൽ ഇളകും. റോഡിൽ വെള്ളം ഉയരുന്നത് കായലോരത്തെ ചെറുകിട കച്ചവടങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്. ഫ്ലൈഓവർ നിർമ്മിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ പരിഹാരമുണ്ടാവൂ.

' ടെൻഡർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം സർക്കാർ അടിയന്തരമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. അനുകൂല തീരുമാനമുണ്ടായാൽ ഫ്ലൈഓവറിന്റെ നിർമ്മാണം ഉടനടി ആരംഭിക്കും.'

എം. വിൻസെന്റ് എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.