തിരുവനന്തപുരം: പ്ളാസ്റ്റിക് നിരോധനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നഗരസഭ ആരംഭിച്ച തുണിസഞ്ചി യൂണിറ്റുകൾ ഇന്നും നിശ്ചലം. പ്ളാസ്റ്റിക് ഉപേക്ഷിക്കൂവെന്ന് നഗരസഭതന്നെ ആഹ്വാനം ചെയ്യുമ്പോഴും തുണിസഞ്ചി യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൊവിഡ് വ്യാപനം ശക്തമായതോടെയാണ് തുണിസഞ്ചി യൂണിറ്റുകൾ പ്രവർത്തനം നിറുത്തിയത്. കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊന്നും നടന്നില്ല. മുട്ടട, നെട്ടയം, വള്ളക്കടവ്, പോങ്ങുംമൂട്, കുന്നൻപാറ എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. പ്രവർത്തനം നിറുത്തിയതോടെ പല മെഷീനുകളും തകരാറിലായി. ഇവയിൽ പലതും റിപ്പയർ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണിപ്പോൾ.
വാക്കിൽ ഒതുങ്ങിയ പ്രഖ്യാപനങ്ങൾ
ആദ്യഘട്ടത്തിൽ നഗരസഭാ പരിധിയിലെ ഒാരോ വീട്ടിലും ഒരു തുണിസഞ്ചി വിതരണം എന്ന പദ്ധതി കുടുംബശ്രീ, ഹരിതകർമ്മസേന സംവിധാനം വഴി നടപ്പിലാക്കും.
സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുമ്പോൾ പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം തുണിസഞ്ചി നൽകും.
തുണിസഞ്ചിയുടെ ഓർഡറുകൾ സ്വീകരിക്കുന്നതിനു വേണ്ടി ശക്തമായ മാർക്കറ്റിംഗ് സംവിധാനം നഗരസഭ, കുടുംബശ്രീ സി.ഡി.എസ് തലത്തിൽ രൂപീകരിക്കും. ഇതിനായി സപ്ലൈകോ, മാർജിൻ ഫ്രീ മാർക്കറ്റുകൾ, വിവിധ അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കും.
നഗരസഭയിൽ ഓൺലൈനായി ഓർഡർ സ്വീകരിക്കുന്നതിനുള്ള സംവിധാനം, നേരിട്ട് ലഭിക്കുന്ന ഓർഡർ ഓൺലൈൻ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം, സ്ഥാപനങ്ങളിൽ നിന്ന് മാർക്കറ്റിംഗ് ടീം വഴി ഓർഡർ സ്വീകരിക്കുന്നതിനുള്ള സംവിധാനം, മാർക്കറ്റിംഗ് ഔട്ട്ലെറ്റുകൾ, സി.എൽ.സി സംവിധാനം വഴി ഓർഡർ ലഭ്യമാക്കൽ എന്നിവയും വിതരണം നടത്തുന്നതിന് നഗരസഭവഴി നേരിട്ടോ മാർക്കറ്റിംഗ് ഔട്ട്ലെറ്റുകൾ, സി.എൽ.സി എന്നിവ വഴിയോ സംവിധാനം സജ്ജീകരിക്കും.
സ്ഥിരം ഉപഭോക്താക്കളുടെ വിവരണശേഖരണം നടത്തും
തുണിസഞ്ചികൾക്ക് പുറമെ പ്രെഗ്‌നൻസി വെയർ, കിഡ്സ് വെയർ, മതാചാരത്തിനാവശ്യമായ തുണിത്തരങ്ങൾ, ചവിട്ടികൾ, മെത്തക്കവറുകൾ, അലങ്കാര വസ്തുക്കൾ, സ്കൂൾ യൂണിഫോം, ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂണിഫോം എന്നിവയും നിർമ്മിക്കും.
കേരള ടെക്‌സ്‌റ്റൈൽ കോർപ്പറേഷനിൽ നിന്നാണ് സഞ്ചി നിർമ്മാണത്തിന് തുണി എടുത്തിരുന്നത്. മീറ്ററിന് 45 രൂപയിലധികമാണ് വില. ഒരു തുണി സഞ്ചിക്ക് 25 രൂപ വരെ നിർമ്മാണ ചെലവ് വരും. 9.5രൂപയ്ക്കും 12.5 രൂപയ്ക്കുമാണ് തുണി സഞ്ചി വിറ്റിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |