കാഴ്ചക്കാരായി അധികൃതർ
തിരുവനന്തപുരം: ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും പതിനായിരവും ലക്ഷങ്ങളും സ്വകാര്യ ആശുപത്രിയിൽ നൽകാൻ ശേഷിയില്ലാത്ത സാധാരണക്കാർക്ക് ആശ്രയമാകേണ്ട ജനറൽ ആശുപത്രിയിലെ കാത്ത്ലാബ് അടച്ചുപൂട്ടിയിട്ട് രണ്ടുമാസമായിട്ടും തുറക്കാൻ നടപടിയില്ല. നൂറുകണക്കിന് രോഗികളാണ് ഇതോടെ പ്രതിസന്ധിയിലായത്.
കുടിശിക നൽകാത്തതിനാൽ സ്റ്റെൻഡ്, വയർ, ബലൂണുകൾ തുടങ്ങിയ ഉപകരണങ്ങൾ വിതരണക്കാർ എത്തിക്കാത്തതോടെയാണ് ലാബിന് താത്കാലികമായി പൂട്ടുവീണത്.
32ലക്ഷത്തോളം രൂപയാണ് വിവിധ സ്വകാര്യ കമ്പനികൾക്കായി നൽകാനുള്ളത്. കൊവിഡ് കാലത്ത് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ വരുമാനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. പണം നൽകാതെ ഉപകരണങ്ങൾ ലഭ്യമാക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെട്ട് കാത്ത്ലാബ് തുറക്കുന്നതിനുപകരം കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്.
കാർഡിയോളജി ഒ.പി സജീവമാണെങ്കിലും ലാബ് പ്രവർത്തന രഹിതമായതിനാൽ ശസ്ത്രക്രിയകൾ നടക്കുന്നില്ല. ഇതോടെ രോഗികളെ മറ്റ് ആശുപത്രിയിലേക്ക് അയക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ ആശുപത്രിയിലെത്താൻ കഴിയാത്തവരുടെ ഏകആശ്രയം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മാത്രമാണ്. തിരക്കേറിയ ഇവിടെ ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും ദിവസങ്ങൾ നീണ്ട കാത്തിരിപ്പാണ്.
11മാസങ്ങൾ, 1100 കേസുകൾ
2020 ജനുവരിയിലാണ് കാത്ത്ലാബ് ആരംഭിച്ചത്.
കൊവിഡിനെ തുടർന്ന് ഫെബ്രുവരി മുതൽ ഒരുവർഷം അടച്ചിട്ടു.
2021മാർച്ചിൽ പ്രവർത്തനം പുനരാരംഭിച്ചു.
ഈ വർഷം ഫെബ്രുവരി പകുതിയോടെ വീണ്ടും നിലച്ചു.
ഇക്കാലയളവിൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും
ഉൾപ്പെടെ 1100ഓളം കേസുകൾ.
ആരോഗ്യ ഇൻഷ്വറൻസുള്ളവർക്ക് പൂർണ സൗജന്യം.
ആഴ്ചയിൽ അഞ്ചുദിവസം പ്രവർത്തനം. ശസ്ത്രക്രിയകൾ ദിവസേന അഞ്ചെണ്ണം
ചികിത്സാനിരക്ക്
ജനറൽ ആശുപത്രിയിൽ
ആൻജിയോഗ്രാം 5,000 രൂപ
ആൻജിയോപ്ലാസ്റ്റി (ഒരു സ്റ്റെൻഡ്) 36,000 രൂപ
സ്വകാര്യ ആശുപത്രിയിൽ (കുറഞ്ഞ നിരക്ക്)
ആൻജിയോഗ്രാം 15,000 - 30,000
ആൻജിയോപ്ലാസ്റ്റി (ഒരു സ്റ്റെൻഡ്) 1 ലക്ഷം മുതൽ 1.30 ലക്ഷം വരെ
വിതരണക്കാർക്ക് നൽകാനുള്ള തുകയുടെ പകുതി നൽകിയിട്ടുണ്ട്.
ബാക്കി ഉടൻ നൽകും. ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
- ഡോ.ഷീല, സൂപ്രണ്ട് ഇൻ ചാർജ്, ജനറൽ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |