SignIn
Kerala Kaumudi Online
Saturday, 20 April 2024 11.00 AM IST

പൊൻപാറ-ചെരുപ്പാണി റോഡ് തകർന്ന് തരിപ്പണം ഫണ്ടുണ്ട്, പണിമാത്രമില്ല

road

വിതുര: റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയും മിക്ക സ്ഥലങ്ങളും തകർന്ന് തരിപ്പണം. ചില ഭാഗങ്ങളിൽ മെറ്റലിളകി കാൽനട യാത്രപോലും ദുസഹം. ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരും മറിഞ്ഞുവീഴുന്നത് നിത്യ കാഴ്ച. മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടും, യാത്രാതടസവും. തൊളിക്കോട് പഞ്ചായത്തിലെ പ്രധാന ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള പൊൻപാറ-ചെരുപ്പാണി, റോഡിന്റെ ദുരവസ്ഥയാണിത്. വേനൽമഴകൂടി എത്തിയതോടെ റോഡിലേക്ക് ഇറങ്ങാൻ കൂടിവയ്യ. റോഡിന്റെ ശോചനീയാവസ്ഥനിമിത്തം അപകടമരണവും നടന്നിരുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അനവധി അപകടങ്ങളാണ് ദിവസവും നടക്കുന്നത്. നിരവധി യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. അത്രയും ദുർഘടമാണ് ഇതുവഴിയുള്ള യാത്ര. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി സമരങ്ങൾ നടത്തി, അധികൃതർക്ക് പലതവണ നിവേദനങ്ങളും നൽകി. എന്നിട്ടും റോഡിന്റെ അവസ്ഥയ്ക്ക് പ്രത്യേക മാറ്റമൊന്നുമില്ല.

തിരഞ്ഞെടുപ്പ് വേളയിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ റോഡ് നന്നാക്കാമെന്നും വികസനപ്പെരുമഴ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തും. എന്നാൽ ഇലക്ഷൻ കഴിഞ്ഞാൽ ആരും ഇതുവഴി തിരിഞ്ഞുനോക്കാറില്ലെന്നാണ് ആദിവാസികൾ പറയുന്നത്. റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ആദിവാസികാണിക്കാർ സംയുക്തസംഘം, ആദിവാസിമഹാസഭ,ആദിവാസികോൺഗ്രസ് എന്നീ സംഘടനകൾ എം.പിക്കും എം.എൽ.എക്കും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനും വരെ നിരവധി തവണ നിവേദനം നൽകിയിട്ടുണ്ട്. റോഡിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദിയും പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒടുവിൽ അധികാരികൾ പ്രശ്നത്തിൽ ബന്ധപ്പെട്ടു.

തകർന്നുതരിപ്പണമായികിടന്ന റോഡ് വീണ്ടും വെട്ടിപ്പൊളിച്ചതോടെ ഏറെ ദുർഘടാവസ്ഥയിലായി. ശുദ്ധജലപദ്ധതിയുടെ ഭാഗമായാണ് റോഡ് അടുത്തിടെ തലങ്ങും വിലങ്ങും വെട്ടിപൊളിച്ചത്. ഇതോടെ കാൽനടയാത്രികൾ ഏറെ വലയുകയാണ്. വാഹനയാത്രയും ദുഷ്ക്കരമാണ്.

റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മലയടി വാർഡ്മെമ്പർ എസ്.എസ്. ബിനിതാമോൾ പ്രശ്നത്തിൽ ബന്ധപ്പെടുകയും പ്രശ്നം ജില്ലാപഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാപഞ്ചായത്തംഗം സുനിതയുടെ ശ്രമഫലമായി റോഡ് ടാറിംഗ് നടത്തുന്നതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു. പക്ഷേ ആറ് മാസം കഴിഞ്ഞിട്ടും പണിമാത്രം ഇതുവരെ നടന്നിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കരാർ നൽകിയെങ്കിലും ടാർക്ഷാമവും മഴയും കാരണം പണി ആരംഭിക്കുവാൻ കഴിഞ്ഞില്ലെന്നും മഴ മാറിയാലുടൻ അടിയന്തരമായി ടാറിംഗ് നടത്തി യാത്രസുഗമമാക്കുമെന്നും മലയടി വാ‌ർഡ്മെമ്പർ എസ്.എസ്.ബിനിതാമോളും ,ജില്ലാപഞ്ചായത്തംഗം സുനിതയും അറിയിച്ചു.

തകർന്നുകിടക്കുന്ന പൊൻപാറ-ചെരുപ്പാണി റോഡ് അടിയന്തരമായി ടാറിംഗ് നടത്തുക, ആദിവാസിമേഖലയിൽ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ആദിവാസികാണിക്കാർ സംഘം സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി. ഭാർഗവൻ, ജനറൽസെക്രട്ടറി പൊൻപാറ കെ.രഘുവും, ആദിവാസിമഹാസഭ സംസ്ഥാനപ്രസിഡന്റ് മോഹനൻത്രിവേണിയും,ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പൊൻപാറസതീശനും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.