തിരുവനന്തപുരം: നഗരസഭയിൽ നടത്തിയ ഫയൽ അദാലത്തിൽ കൂടുതൽ പരാതി ലഭിച്ചത് എൻജിനിയറിംഗ് വിഭാഗത്തിനെതിരെ. ആകെ ലഭിച്ച 125 എണ്ണത്തിൽ 107 എണ്ണവും എൻജിനിയറിംഗ് വിഭാഗത്തിനെതിരെയാണ്. വീട് വയ്ക്കുന്നതിന് പെർമിറ്റ് നൽകാനും, കെട്ടിടത്തിന്റെ ലൈസൻസ് പുതുക്കുന്നതിനും അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന് പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.
എൻജിനിയറിംഗ് വിഭാഗത്തിൽ ഒക്യുപെൻസി നൽകുന്നത് സംബന്ധിച്ച് 70 പരാതി പരിഗണിച്ചു. പെർമിറ്റുമായി ബന്ധപ്പെട്ട ഒൻപത് ഫയലുകളാണ് തീർപ്പാക്കിയത്. മറ്റ് വിഭാഗങ്ങളിലേക്ക് നാല് പരാതികളും രേഖകൾ ഹാജരാക്കാൻ ആറെണ്ണവും സർക്കാരിന്റെ പരിഗണനയ്ക്ക് നാലും മാറ്റി. മൂന്ന് പരാതികൾ നിരസിച്ചു.
റവന്യു വിഭാഗം 11, ആരോഗ്യ വിഭാഗം ഏഴും അപേക്ഷകൾ തീർപ്പാക്കി. നഗരസഭ മെയിൻ ഓഫീസ് അങ്കണത്തിൽ നടന്ന അദാലത്ത് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫയൽ തീർപ്പ് കല്പിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്.
മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എസ്.സലീം, പി.ജമീല ശ്രീധരൻ, ഡി.ആർ.അനിൽ,ഡോ.റീന.കെ.എസ്,ജിഷാ ജോൺ, കൗൺസിലർ പാളയം രാജൻ,നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. നഗരസഭാതലത്തിൽ മേയ് അവസാനവാരം വീണ്ടും അദാലത്ത് നടത്തും. അപേക്ഷകൾ മേയ് 10 വരെ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |