റിലയൻസ് റീട്ടെയിൽ, ജിയോ ഐ.പി.ഒ ഈ വർഷം പ്രഖ്യാപിച്ചേക്കും
ലക്ഷ്യമിടുന്നത് 50,000-75,000 കോടി രൂപ സമാഹരിക്കാൻ
മുംബയ്: എൽ.ഐ.സിക്ക് പിന്നാലെ മെഗാ ഐ.പി.ഒ പ്രഖ്യാപിക്കാൻ ഒരുങ്ങി മുകേഷ് അംബാനി. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സും(ആർ.ആർ.വി.എൽ) റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുമാകും(ആർ.ജെ.പി.എൽ) ഈവർഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നടപ്പുവർഷത്തെ വാർഷിക പൊതുയോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രാരംഭ ഓഹരി വില്പനയിലൂടെ ഇരുകമ്പനികളും 50,000-75,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രൊമോട്ടർമാർ 10ശതമാനം ഓഹരിയാകും വിറ്റഴിക്കുക.
രാജ്യത്തെ വിപണിയോടൊപ്പം ആഗോളതലത്തിലും ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകളും കമ്പനി തേടുന്നുണ്ട്. ടെക് കമ്പനികളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായ നാസ്ദാക്കിലാകും ജിയോയുടെ ലിസ്റ്റിംഗ്. റഷ്യ-യുക്രെയിൻ സംഘർഷത്തിന് അയവുവന്നാലുടനെ ഇരുകമ്പനികളും ഐ.പി.ഒ നടപടിക്രൾക്കായി സെബിയെ സമീപിച്ചേക്കാം. ഡിസംബറോടെ ഐ.പി.ഒ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഫേസ്ബുക്ക്, ഗൂഗിൾ ഉൾപ്പടെ 13 വൻകിട നിക്ഷേപകർക്ക് റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ 33 ശതമാനം ഓഹരികൾ വിറ്റത് 2020ലാണ്. ഇതിലൊരുഭാഗം ഓഹരികൾ ഈ കമ്പനികൾ വിറ്റൊഴിഞ്ഞേക്കും.
വമ്പന്മാരുടെ ഐ.പി.ഒ.
പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്ന റിലയൻസ് റീട്ടെയിലിന് രാജ്യത്തുടനീളം 14,500 സ്റ്റോറുകളുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടും കമ്പനിയുടെ ഭാഗമാണ്. 2021 ഡിസംബർ പാദത്തിൽമാത്രം കമ്പനിയുടെ വരുമാനം 50,654 കോടി രൂപയായിരുന്നു.
42 കോടി വരിക്കാരുള്ള റിലയൻസ് ജിയോ ലോകത്തിലെതന്നെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിലൊന്നാണ്. ഇരുകമ്പനികളുടെയും ഏറ്റവുംവലിയ പ്രൊമോട്ടറായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഈയിടെയാണ് 19 ലക്ഷം കോടി പിന്നിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |