വർക്കല: ചെറുന്നിയൂരിൽ അമ്മയെയും കുഞ്ഞും ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമലകുന്ന് മേൽക്കോണം എസ്.എസ് നിവാസിൽ സുജിത്തിനെയാണ് (32) അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 27ന് വൈകിട്ട് 5.30ഓടെയാണ് സുജിത്തിന്റെ ഭാര്യ ശരണ്യ (22), മകൾ രണ്ടര വയസുള്ള നക്ഷത്ര എന്നിവർ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിട്ട് ശരണ്യയെയും മകളെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസവും സുജിത്ത് ഉച്ചയ്ക്ക് മദ്യലഹരിയിൽ ഭാര്യയെയും മകളെയും മർദ്ദിച്ചശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. വൈകിട്ട് 5.30ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശരണ്യയും കുഞ്ഞും തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സുജിത്ത് ബഹളം വച്ചതോടെ നാട്ടുകാർ ഒാടിയെത്തി പൊലീസിലറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സുജിത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |