മുംബയ്: ആവേശം അവസാന പന്ത് വരെ നീണ്ട ഇന്നലത്തെ ഐ.പി.എൽ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസിന് 5 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 9 റൺസ് വേണമായിരുന്നു. ആ ഓവറിൽ 3 റൺസ് മാത്രം വഴങ്ങിയ ഡാനിയേൽ സാംസ് എട്ട് തോൽവികൾക്ക് ശേഷം മുംബയുടെ തുടർച്ചയായ രണ്ടാം ജയം സമ്മാനിക്കുകയായിരുന്നു. മികച്ച ഫിനിഷർമാരായ രാഹുൽ തെവാതിയ (3), ഡേവിഡ് മില്ലർ (പുറത്താകാതെ 19 ) എന്നിവർ അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നത് ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പന്തിൽ തെവാതിയ റണ്ണൗട്ടായതും അവസാന രണ്ട് പന്തിൽ 6 റൺസ് വേണമെന്നിരിക്കെ മില്ലറെ സാംസ് ബീറ്റണാക്കിയതും മുംബയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ഓപ്പണർമാരായ വൃദ്ധിമാൻ സാഹ(55), ശുഭ്മാൻ ഗിൽ (52) എന്നിവർ ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. മുംബയ്ക്കായി മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ഓപ്പണർമാരായ ക്യാപ്ടൻ രോഹിത് ശർമ്മയും (28 പന്തിൽ 43), ഇഷാൻ കിഷനും (29 പന്തിൽ 45) നൽകിയ മികച്ച തുടക്കവും അവസാനം ടിം ഡേവിഡിന്റെ ( പുറത്താകാതെ 21 പന്തിൽ 44) വെടിക്കെട്ടുമാണ് മുംബയ് ഇന്നിംഗസിന് കരുത്തായത്. രോഹിതും ഇഷാനും 7.3 ഓവറിൽ 73 റൺസ് അടിച്ചെടുത്ത് മികച്ച തുടക്കമാണ് മുംബയ്ക്ക് നൽകിയത്. രോഹിതിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റഷിദ് ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. 5 ഫോറും 2 സിക്സും അടിച്ച രോഹിതിന്റെ സീസണിലെ മികച്ച സ്കോറാണിത്.യുവതാരം തിലക് വർമ്മ 21 റൺസ് നേടി. അവസാനം റൺറേറ്റുയർത്തിയ ഡേവിഡ് 4 സിക്സും 2 ഫോറും നേടി. റഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |