SignIn
Kerala Kaumudi Online
Friday, 29 March 2024 9.20 PM IST

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്,​ വിമാനത്താവളത്തിലെ കാർഗോ നീക്കം തടയും

cargo

 14നകം പരിശോധനാ സൗകര്യങ്ങളൊരുക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിശോധനയ്‌ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കാർഗോ നീക്കം ഈ മാസം 14 മുതൽ തടയുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിമാനക്കമ്പനികൾ അംഗീകരിച്ച സ്ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കാർഗോ പരിശോധിക്കേണ്ടതെന്നും ഇങ്ങനെയൊരു സംവിധാനവും കാർഗോ കോംപ്ലക്‌സിൽ 2015മുതൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നടപടി. പലവട്ടം താക്കീത് നൽകിയിട്ടും ഫലമുണ്ടായില്ല. എയർക്രാഫ്‌റ്റ് സെക്യൂരിറ്റി റൂൾ പ്രകാരം പരിശോധനാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ കാർഗോ നീക്കം 14 മുതൽ ഇല്ലാതാകും. കയറ്റുമതിക്കാരെയും ഏജന്റുമാരെയും കെ.എസ്.ഐ.ഇ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ് 43 വർഷമായി കാർഗോ ടെർമിനലിന്റെ നടത്തിപ്പ്. ശംഖുംമുഖത്തായിരുന്ന ടെർമിനൽ പുതിയ അന്താരാഷ്ട്ര ടെർമിനൽ വന്നതോടെ ചാക്കയിലേക്ക് മാറ്റി.

എയർപോർട്ട് അതോറിട്ടിയിൽ നിന്ന് പാട്ടത്തിനെടുത്ത 3000ചതുരശ്രമീറ്റർ സ്ഥലത്താണ് ചാക്കയിലെ കയറ്റുമതി ടെർമിനൽ പ്രവർത്തിക്കുന്നത്. ശംഖുംമുഖത്താണ് ഇറക്കുമതി ടെർമിനൽ. വിമാനത്താവള നടത്തിപ്പ് എയർപോർട്ട് അതോറിട്ടിയിൽ നിന്ന് അദാനി ഏറ്റെടുത്തതോടെ ചാക്കയിലെ ടെർമിനൽ പ്രവർത്തിപ്പിക്കാൻ എൻ.ഒ.സി നൽകുന്നില്ലെന്നാണ് കെ.എസ്.ഐ.ഇയുടെ ആരോപണം. എന്നാൽ കെ.എസ്.ഐ.ഇ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതിനാലാണ് കേന്ദ്രനടപടിയുണ്ടായതെന്ന് അദാനിഗ്രൂപ്പ് വിശദീകരിച്ചു.

സർക്കാർ കമ്പനിയാണെങ്കിലും കാർഗോ നീക്കത്തിന് കെ.എസ്.ഐ.ഇയ്‌ക്ക് രജിസ്ട്രേഡ് ഏജന്റ് പദവി (ആർ.എ സ്റ്റാറ്റസ്) ആവശ്യമാണ്. എയർലൈൻ കമ്പനികൾ സാക്ഷ്യപ്പെടുത്തുന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കോഴ്സുകൾ വിജയിച്ച 18സ്ക്രീനേഴ്സിനെ കാർഗോ പരിശോധനയ്‌ക്ക് നിയമിക്കുകയും നിലവാരമുള്ള സ്‌കാനറുകളടക്കം പരിശോധനാ സംവിധാനമൊരുക്കുകയും വേണം. ഇവയൊന്നും കാർഗോ കോംപ്ലക്‌സിലില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സുരക്ഷ ഏകോപിപ്പിക്കാൻ ചീഫ് സെക്യൂരിറ്റി ഓഫീസറോ പഴം,പച്ചക്കറികൾ എന്നിവ സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജോ മതിയായ സ്‌കാനറുകളോ ഇവിടെയില്ല. ഇത്തരത്തിലുള്ള 19കാർഗോ കോംപ്ലക്‌സുകൾ രാജ്യത്ത് അടച്ചുപൂട്ടാനിരിക്കുകയാണ്. അതേസമയം മൂന്ന് എക്‌സ്‌റേ സ്‌കാനറുകൾ,സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടർ,വേബ്രി‌ഡ്ജ് എന്നിവയടക്കമുള്ള സൗകര്യങ്ങളുണ്ടെന്ന് കെ.എസ്.ഐ.ഇ വിശദീകരിച്ചു.

കൊച്ചിയെ കണ്ടുപഠിക്കാം

നെടുമ്പാശേരി വിമാനത്താവളത്തിലെ കാർഗോ നീക്കം വിമാനത്താവള കമ്പനി (സിയാൽ) നേരിട്ടാണ് നടത്തുന്നത്. നിത്യേന 150ടൺ കാർഗോ കയറ്റുമതിയുണ്ട്. പച്ചക്കറി,പഴങ്ങൾ എന്നിവ കേടുകൂടാതിരിക്കാൻ കോൾഡ് സ്റ്റോറേജുകളുണ്ട്. ഇവയ്‌ക്കായി പ്രത്യേക ഡിവിഷനുണ്ട്. അന്താരാഷ്ട്ര കാർഗോയ്‌ക്ക് മാത്രമായി പുതിയ കാർഗോ ടെർമിനൽ ഇക്കൊല്ലം അവസാനം ആരംഭിക്കും.

കെ.എസ്.ഐ.ഇ പറയുന്നത്

 രജിസ്ട്രേഡ് പദവിക്കായി 2017മുതൽ അപേക്ഷിക്കുന്നുണ്ട്. അപേക്ഷയിൽ

പോരായ്‌മയുണ്ടായതിനാൽ 2018ൽ വീണ്ടും അപേക്ഷിച്ചു.

 2019അവസാനം പരിശോധനയ്ക്ക് കേന്ദ്രസംഘമെത്താനിരിക്കെയാണ്

കൊവിഡ് വ്യാപനമുണ്ടായത്. രണ്ടുവർഷം പരിശോധന നടന്നില്ല.

 വിമാനത്താവളം അദാനി ഏറ്റെടുത്തശേഷം ചാക്കയിലെ ടെർമിനലിന്

എൻ.ഒ.സി നൽകിയില്ല. എൻ.ഒ.സിയില്ലാതെ ഇനി അപേക്ഷിക്കാനാവില്ല.

40ടൺ

കാർഗോയാണ് നിത്യേനയുള്ള കയറ്റുമതി. തുണിത്തരങ്ങൾ,മത്സ്യം,റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവകൂടാതെ തമിഴ്നാട്ടിൽ

നിന്നുള്ള ഏത്തയ്ക്ക,കോവൽ,മുരിങ്ങയ്ക്ക,മാങ്ങ എന്നിവയും കൊല്ലം,വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യവും അയയ്ക്കുന്നുണ്ട്.

4.5കോടി രൂപ

കാർഗോ കോംപ്ലക്‌സിലെ വാർഷിക വരുമാനം.

56 പോർട്ടർമാരടക്കം 80 ജീവനക്കാരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.