വെഞ്ഞാറമൂട്: പൊന്നാടയും ശില്പവും ഉപേക്ഷിച്ച് കുടകൾ നൽകി എ.എ. റഹീമിന് മാണിക്കൽ പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം വ്യത്യസ്‌തമായി. ഉപഹാരങ്ങൾ മറ്റൊരാൾക്ക് വീണ്ടും ഉപയോഗപ്രദമായ ഒന്നാകണമെന്ന എം.പിയുടെ ആഗ്രഹമാണ് ഈ ആശയത്തിന് സംഘാടകർക്ക് പ്രചോദനമായത്. സ്‌കൂൾ കുട്ടികൾക്ക് നൽകാൻ കുടകൾ നൽകി എം.പിയെ സ്വീകരിക്കണമെന്ന സംഘാടകരുടെ നിർദ്ദേശം എല്ലാവരും ഏറ്റെടുക്കുകയായിരുന്നു.
ഇങ്ങനെ ലഭിച്ച രണ്ടായിരത്തിലേറെ കുടകൾ മാണിക്കൽ പഞ്ചായത്തിലെ എൽ.പി, യു.പി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകും. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാംസ്‌കാരിക സംഘടനകൾ, വ്യാപാരികൾ, സ്‌കൂൾ പി.ടി.എകൾ, സി.പി.എമ്മിന്റെ വർഗ ബഹുജന സംഘടനകൾ, പ്രദേശത്തെ ആരാധനാലയങ്ങൾ, സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ ഭാരവാഹികളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
സ്‌കൂൾ തുറക്കുമ്പോൾ കുടകൾ കൈമാറുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ.ആർ. അനിലും ഫാ. ജോസ് കിഴക്കേടത്തും പറഞ്ഞു. വീൽ ചെയറിൽ കുട നിർമ്മിക്കുന്ന ശ്രീരാജാണ് സ്വീകരണത്തിനുവേണ്ട കുടകളിൽ പകുതിയിലേറെയും നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |