SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 AM IST

ചീഫ്സെക്രട്ടറി കേന്ദ്രത്തിന് കത്തുനൽകി; എയർ കാർഗോ കയറ്റുമതി തടയരുത്, ഡിസംബർ വരെ സാവകാശം വേണം

cargo

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര കാർഗോ കയറ്റുമതി തടയരുതെന്നും കാർഗോ കോംപ്ലക്സിന് റഗുലേറ്റഡ് ഏജന്റ് പദവി നേടിയെടുക്കാൻ ഡിസംബർ 31വരെ സമയം നൽകണമെന്നും കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടു. കാർഗോ കയറ്റുമതി മുടങ്ങിയാൽ വ്യവസായ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കടുത്ത നിയമ,സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ചീഫ്സെക്രട്ടറി ഡോ.വി.പി.ജോയ് വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ അരുൺകുമാറിന് കത്തുനൽകി. കാർഗോ പരിശോധനയ്‌ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ 14മുതൽ കാർഗോ കയറ്റുമതി തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

42വർഷമായി വിമാനത്താവളത്തിലെ എയർ കാർഗോ ചുമതല വ്യവസായ വകുപ്പിന്റെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണെന്ന് (കെ.എസ്.ഐ.ഇ) ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി.എയർ കാർഗോ കോംപ്ലക്സുകൾക്ക് റഗുലേറ്റഡ് ഏജന്റ് പദവി നേടാൻ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശിച്ചു.കേന്ദ്രഏജൻസി നിർദ്ദേശിക്കുന്ന എക്സ് റേ സ്ക്രീനേഴ്സ്,വെയർഹൗസ് ഹെൽപ്പേഴ്സ് അടക്കമുള്ള സൗകര്യങ്ങളൊരുക്കാൻ കൂടുതൽ സമയം വേണം.വിമാനത്താവള നടത്തിപ്പുകാരിൽ നിന്നുള്ള എൻ.ഒ.സി ഇതുവരെ കെ.എസ്.ഐ.ഇയ്ക്ക് ലഭിച്ചിട്ടില്ല.അതിനാൽ ഡിസംബർ 31വരെ സമയം നീട്ടി നൽകണം.അതുവരെ കാർഗോ കയറ്റുമതി തുടരാൻ അനുവദിക്കണം.സർക്കാരിന്റെ വിദേശനാണ്യ വരുമാനം, കയറ്റുമതിക്കാർക്കുള്ള വരുമാനം,തൊഴിലാളികളുടെ ഉപജീവനം എന്നിവ കണക്കിലെടുക്കണമെന്നും ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് എയർകാർഗോ ടെർമിനലുകളുണ്ട്.ശംഖുംമുഖത്ത് ഇറക്കുമതി, ചാക്കയിൽ കയറ്റുമതി ടെർമിനലുകളാണുള്ളത്.എയർപോർട്ട് അതോറിട്ടിയിൽ നിന്ന് പാട്ടത്തിനെടുത്ത 2046ചതുരശ്രമീറ്റർ സ്ഥലത്താണ് കയറ്റുമതി ടെർമിനൽ. ഇവിടെ നിലവാരമുള്ള എക്സ്‌റേ സ്കാനറുകൾ, സ്ഫോടകവസ്തു പരിശോധനാ സംവിധാനം,എയർലൈൻ കമ്പനികൾ സാക്ഷ്യപ്പെടുത്തുന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കോഴ്സുകൾ വിജയിച്ച 18സ്ക്രീനേഴ്സ് എന്നിവയുണ്ടാകണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചത്. എൻ.ഒ.സി നൽകാൻ തയ്യാറാണെന്ന് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.ശംഖുംമുഖത്തെ കാർഗോ ടെർമിനലിലേക്ക് കാർഗോ കയറ്റുമതി മാറ്റണമെന്നും അദാനി ആവശ്യപ്പെടുന്നു.

കരിപ്പൂരിലും പ്രശ്നം

കരിപ്പൂർ വിമാനത്താവളത്തിലെ എയർകാർഗോ കോംപ്ലക്സിന്റെ ചുമതല 24വർഷമായി കെ.എസ്.ഐ.ഇയ്ക്കാണ്. മതിയായ സുരക്ഷാസംവിധാനമൊരുക്കിയില്ലെങ്കിൽ അവിടെയും മേയ് 14മുതൽ കയറ്റുമതി തടയുമെന്നാണ് കേന്ദ്രമുന്നറിയിപ്പ്. സൗകര്യങ്ങളില്ലാത്തതിനാൽ എയർപോർട്ട് അതോറിട്ടി ഇതുവരെ എൻ.ഒ.സി നൽകിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.