SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.04 AM IST

സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ ഡിസംബർ വരെ സാവകാശം എയർ കാർഗോ കയറ്റുമതി തടയില്ല, തത്വത്തിൽ അംഗീകരിച്ച് കേന്ദ്രം

news

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര കാർഗോ കയറ്റുമതി 14മുതൽ തടയാനുള്ള തീരുമാനം വേണ്ടെന്നുവച്ച കേന്ദ്രവ്യോമയാന മന്ത്രാലയം,കാർഗോ കോംപ്ലക്സിന് ഡിസംബർ 31വരെ തുടരാൻ തത്വത്തിലുള്ള അംഗീകാരം നൽകിയതായി ചീഫ്സെക്രട്ടറിയെ അറിയിച്ചു. അതിനകം കാർഗോ പരിശോധനയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കി റഗുലേറ്റഡ് ഏജന്റ് പദവി നേടിയെടുക്കണമെന്ന് ചീഫ്സെക്രട്ടറി വി.പി.ജോയിയെ വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ അരുൺകുമാർ അറിയിച്ചു.

മതിയായ സുരക്ഷാ സൗകര്യങ്ങളൊരുക്കിയില്ലെങ്കിൽ 14മുതൽ കാർഗോ കയറ്റുമതി തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനു പിന്നാലെ സുരക്ഷാ സൗകര്യങ്ങളൊരുക്കാൻ കൂടുതൽ സമയംതേടി ചീഫ്സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി. ഇത് പരിഗണിച്ചാണ് നടപടി.

തത്വത്തിലുള്ള അനുമതി ലഭിച്ചെങ്കിലും ഡിസംബർ 31നകം നിലവാരമുള്ള എക്സ്‌റേ സ്കാനറുകൾ,സ്ഫോടകവസ്തു പരിശോധനാ സംവിധാനം,എയർലൈൻ കമ്പനികൾ സാക്ഷ്യപ്പെടുത്തുന്ന സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ കോഴ്സുകൾ വിജയിച്ച 18സ്ക്രീനേഴ്സ്,വെയർഹൗസ് അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കേണ്ടിവരും.കാർഗോ കോംപ്ലക്സിൽ ചീഫ് സെക്യൂരിറ്റി ഓഫീസറില്ലാത്തത് പിഴവായി കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പകരം രണ്ട് ഫയർ ആൻ‌ഡ് സേഫ്‌റ്റി ഓഫീസറാണുള്ളത്.വ്യോമസേനയിൽ നിന്ന് വിരമിച്ച ഇവരുടെ തസ്തികമാറ്റി ചീഫ് സെക്യൂരിറ്റി ഓഫീസറാക്കേണ്ടിവരും.കാർഗോ പരിശോധനയ്ക്ക് നിയോഗിക്കേണ്ട സ്ക്രീനേഴ്സിന് 55,000 രൂപയെങ്കിലും ശമ്പളം നൽകണം. 2015മുതൽ പലവട്ടം കേന്ദ്രം ആവശ്യപ്പെട്ടിട്ടും കെ.എസ്.ഐ.ഇ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയില്ലെന്ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചിട്ടുണ്ട്. സുരക്ഷാപിഴവുകൾ അനുവദിക്കാനാവില്ലെന്നും പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കിയില്ലെങ്കിൽ കാർഗോ കോംപ്ലക്സ് പൂട്ടേണ്ടിവരുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കാർഗോ കോംപ്ലക്സിന് എൻ.ഒ.സി നൽകാൻ തയ്യാറാണെന്ന് വിമാനത്താവള നടത്തിപ്പുകാരായ അദാനിഗ്രൂപ്പ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ശംഖുംമുഖത്തേക്ക് മാറ്റില്ല

എയർപോർട്ട് അതോറിട്ടിയിൽ നിന്ന് പാട്ടത്തിനെടുത്ത 2046ചതുരശ്രമീറ്റർ സ്ഥലത്താണ് ചാക്കയിലെ കാർഗോ കയറ്റുമതി കോംപ്ലക്സ്.ശംഖുംമുഖത്തെ കെ.എസ്.ഐ.ഇയുടെ സ്വന്തം സ്ഥലത്തേക്ക് കാർഗോ കയറ്റുമതി മാറ്റണമെന്ന് അദാനിഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉടനടി കോംപ്ലക്സ് മാറ്റേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.ചാക്കയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ വരുംമുൻപ് ശംഖുംമുഖത്തായിരുന്നു കയറ്റുമതി കോംപ്ലക്സ്.

''കാർഗോ കോംപ്ലക്സിൽ സുരക്ഷാ സൗകര്യങ്ങളൊരുക്കാൻ ഡിസംബർ വരെ കേന്ദ്രം സമയം നൽകിയിട്ടുണ്ട്. ഇതിനകം പ്രശ്നങ്ങൾ പരിഹരിക്കും''

-മുഹമ്മദ് ഹനീഷ്, പ്രിൻസിപ്പൽ സെക്രട്ടറി,വ്യവസായ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.