തിരുവനന്തപുരം: നഗരത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി നെയ്യാർ ഡാമിൽ 120 എം.എൽ.ഡി പ്ളാന്റ് നിർമ്മിക്കുന്നതിനുള്ള കരാർ, ടെൻഡറിൽ പങ്കെടുത്ത ഏക കമ്പനിക്ക് നൽകാൻ വാട്ടർ അതോറിട്ടിയിൽ തിരക്കിട്ട നീക്കം. ടെൻഡറിൽ ഒരു കമ്പനി മാത്രമാണ് പങ്കെടുക്കുന്നതെങ്കിൽ വീണ്ടും ടെൻഡർ ക്ഷണിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കരാർ നൽകാൻ ശ്രമിക്കുന്നതിന് പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പദ്ധതിക്കായി ആദ്യം ടെൻഡർ ക്ഷണിച്ചത്. 62.39 കോടിയായിരുന്നു ടെൻഡർ തുക. എന്നാൽ, ഒരു കമ്പനിയും ടെൻഡർ സമർപ്പിച്ചില്ല. തുടർന്ന് ജൂൺ 25ന് പുതിയ ടെൻഡർ ക്ഷണിച്ചു. ശാസ്തമംഗലം കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ഷിക്കാഗോ കൺസ്ട്രക്ഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ബംഗാളിലെ പൊരൽ ദാസ് വാട്ടർ ആൻഡ് ഇഫ്ലൂവന്റ് കൺട്രോൾ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ടെൻഡർ സമർപ്പിച്ചു. മുൻപരിചയം അടിസ്ഥാനമാക്കി ഷിക്കാഗോ കൺസ്ട്രക്ഷൻസിനെ പരിഗണിച്ചു. 91.09 കോടിയായിരുന്നു അവർ ക്വാട്ട് ചെയ്തത്. ഇത് ടെൻഡർ തുകയെക്കാൾ 46 ശതമാനം ഉയർന്നതാണ്. ടെൻഡറിന് സാധാരണ അടിസ്ഥാനമാക്കുന്നത് 2016ലെ ഡൽഹി സ്‌റ്റാൻഡേർഡ് റേറ്റും (ഡി.എസ്.ആർ) ലോക്കൽ മാർക്കറ്റ് റേറ്റുമാണ്. എസ്‌റ്റിമേറ്റിനെക്കാൾ 10 ശതമാനത്തിന് മുകളിലാണ് കമ്പനികൾ ക്വാട്ട് ചെയ്യുന്നതെങ്കിൽ സർക്കാരിന്റെ അനുമതിയും വേണം. ഇതേതുടർന്നാണ് ലോക്കൽ മാർക്കറ്റ് റേറ്റ് പരിഗണിച്ചത്. അതുപ്രകാരം ടെൻഡർ തുക 74.24 കോടിയായി പുനർനിശ്ചയിക്കുകയും കരാർ നൽകാമെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിട്ടി കത്ത് നൽകുകയും ചെയ്തു. എന്നാൽ കരാർ ഏറ്റെടുക്കാൻ കമ്പനി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ഡിസംബർ 4ന് വീണ്ടും പുതിയ ടെൻഡർ വിളിച്ചു. 2018ലെ ഡി.എസ്.ആർ നിലവിൽ വന്നതിനെ തുടർന്ന് എസ്‌റ്റിമേറ്റ് തുക 68 കോടിയായി ഉയർന്നു. നിശ്ചിത സമയത്തിനുള്ളിൽ ഷിക്കാഗോ കൺസട്രക്ഷൻ കമ്പനി മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. അതിനിടെ ടെൻഡർ 10 ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സൂര്യ ഇന്റർനാഷണൽ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സൂപ്രണ്ടിംഗ് എൻജിനിയർക്ക് കത്തുനൽകി. ഇതുപ്രകാരം അവസാന തീയതി ഇക്കഴിഞ്ഞ ജനുവരി 15 വരെ നീട്ടി. അപ്പോഴും ഷിക്കാഗോ കൺസ്ട്രക്ഷൻ കമ്പനി മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. 91 കോടി തന്നെയാണ് അവർ ക്വാട്ട് ചെയ്തത്. ഒറ്റ ടെൻഡർ മാത്രമേയുള്ളൂവെങ്കിൽ നിയമപ്രകാരം അത് തുറക്കാനാകില്ല.
ക്യു.സി.ബി.എസ് റദ്ദാക്കിയെങ്കിലും
ടെൻഡറിൽ മറ്റ് കമ്പനികൾ പങ്കെടുക്കാത്തതിന് കാരണം അശാസ്ത്രീയമായി കൊണ്ടുവന്ന ക്വാളിറ്റി ആൻഡ് കോസ്‌റ്റ് ബെയ്സ്‌ഡ് സെലക്ഷൻ (ക്യു.സി.ബി.എസ്) സമ്പ്രദായമാണ്. ഇതേക്കുറിച്ച് പരാതികൾ വ്യാപകമായതോടെ ഫെബ്രുവരി 15ന് ക്യു.സി.ബി.എസ് സർക്കാർ റദ്ദാക്കിയിരുന്നു. അതിനുശേഷം ടെൻഡർ പുതുക്കി വിളിക്കാത്തതാണ് കരാർ ഏറ്റെടുക്കുന്നതിൽ കമ്പനികളെ പിന്നോട്ടുവലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |