തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തോട് അടുക്കുന്ന കഴക്കൂട്ടം ഫ്ളൈ ഓവറിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കേന്ദ്രമന്ത്രി വി. മുരളീധരനെത്തി. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയെത്തിയ മന്ത്രി കഴക്കൂട്ടം മുതൽ ടെക്നോപാർക്ക് വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ നേരിൽക്കണ്ടു. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും മന്ത്രിയെ അനുഗമിച്ചു. നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയ ബുദ്ധിമുട്ടുകളും പരാതികളും ഉടൻ പരിഹരിക്കണമെന്ന് മന്ത്രി ദേശീയപാതവിഭാഗം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ടെക്നോപാർക്കിൽ കഴക്കൂട്ടം ജംഗ്ഷനിലേക്ക് വരുമ്പോൾ കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ റോഡും ക്ഷേത്രവളപ്പും മഴക്കാലത്ത് വെള്ളക്കെട്ടാകുന്നതായി നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. നഗരസഭയുടെ ഓടയുടെ തകരാറാണ് വെള്ളക്കെട്ടിന് കാരണമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഓടയുടെ തകരാറ് പരിഹരിക്കാൻ നഗരസഭയ്ക്ക് ദേശീയപാത അതോറിട്ടി എൻ.ഒ.സി നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ നിന്ന് പള്ളിവേട്ടയ്ക്ക് കടലിലേക്ക് പോകാൻ ക്ഷേത്രത്തിന് മുന്നിലെ സർവീസ് റോഡിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന ക്ഷേത്രോപദേശക സമിതിയുടെയും നാട്ടുകാരുടെയും ആവശ്യവും അടിയന്തരമായി പരിഗണിച്ച് പരിഹാരം കാണാൻ മന്ത്രി നിർദേശിച്ചു. അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റിൽ ഗതാഗതത്തിന് തുറന്ന് നൽകാൻ കഴിയും വിധത്തിൽ പണി പുരോഗമിക്കുകയാണെന്ന് ദേശീയപാത ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
ദേശീയപാത പ്രോജക്ട് ഡയറക്ടർ പ്രദീപ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. ബിജി വിഷ്ണു,സുനിൽകുമാർ, മണികണ്ഠൻ,കഴക്കൂട്ടം അനിൽ, ശ്രീകുമാർ, ഹരി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |