SignIn
Kerala Kaumudi Online
Thursday, 25 April 2024 10.09 AM IST

കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത നിർമ്മാണം കെട്ടിടങ്ങൾ പൊളിക്കലും മരം മുറിക്കലും മന്ദഗതിയിൽ

തിരുവനന്തപുരം: ദേശീയപാത നവീകരണത്തിനായുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയെങ്കിലും മരങ്ങൾ മുറിച്ചുമാറ്റുന്നതും കെട്ടിടങ്ങൾ പൊളിക്കുന്നതും മന്ദഗതിയിൽ. ഇതുകാരണം കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാത നിർമ്മാണം വൈകുമോയെന്നാണ് ആശങ്ക. കാസർകോഡ് തലപ്പാടി മുതൽ കാരോട് വരെ നീളുന്ന റീച്ചുകളിൽ മറ്റെല്ലാ സ്ഥലങ്ങളിലും മരങ്ങൾ മുറിക്കലും കെട്ടിടങ്ങൾ പൊളിച്ചുനീക്കലും വേഗത്തിൽ പുരോഗമിക്കുമ്പോൾ ഇവിടെ നിർമ്മാണ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ലാത്ത സ്ഥിതിയാണ്.

റവന്യൂ വകുപ്പ് ഏറ്റെടുത്ത് ദേശീയപാത അതോറിട്ടിക്ക് കൈമാറിയ ഭൂമിയിലെ കടകളും വീടുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും മരങ്ങൾ മുറിക്കുകയും ചെയ്യേണ്ടത് ദേശീയപാത അതോറിട്ടിയാണ്. കെട്ടിട ഉടമകൾക്ക് സ്വന്തം നിലയിലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റാം. ഭാഗികമായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ ഉടമകൾ തന്നെയാണ് സൂക്ഷ്‌മതയോടെ പൊളിച്ചുനീക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റാനും കടകളുൾപ്പെടെ കെട്ടിടങ്ങൾ പൊളിക്കുന്നതിനും ദേശീയപാത അതോറിട്ടി കരാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പൊളിക്കലും മരങ്ങൾ മുറിക്കലും ആരംഭിച്ചിട്ടുണ്ട്. കാലവർഷം ശക്തമാകുന്നതിന് മുമ്പ് ജോലികൾ പരമാവധി വേഗത്തിൽ പുരോഗമിച്ചാലേ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാനാകൂ.

കല്ലമ്പലം മുതൽ മണമ്പൂർ വരെ എട്ട് കിലോമീറ്ററോളം നിലവിലുള്ള ദേശീയപാത 45 മീറ്ററായി വീതി കൂട്ടുകയാണ് ചെയ്യുന്നത്. ആറ്റിങ്ങൽ ബൈപ്പാസിനായി 10.8 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും പുതിയ റോഡ് നിർമ്മിക്കുകയും വേണം. 795 കോടി രൂപയ്ക്കാണ് ആർ.ബി.എസ് കമ്പനി നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

നടപടികൾ ബാക്കി

-----------------------------------------

കഴക്കൂട്ടം- കടമ്പാട്ടുകോണം റീച്ചിൽ രണ്ട് ശതമാനം ഭൂമി കൂടി ഇനിയും ഏറ്റെടുത്ത് നൽകാനുണ്ട്. അവകാശത്തർക്കമുൾപ്പെടെ നിയമപ്രശ്നങ്ങളിൽ കുടുങ്ങിയ 300ഓളം പേർക്ക് നഷ്ടപരിഹാരത്തിനായി 291 കോടി ഇനിയും ദേശീയപാത അതോറിട്ടിയിൽ നിന്ന് ലഭിക്കേണ്ടതുണ്ട്. അതേസമയം കടമ്പാട്ടുകോണം- കൊല്ലം,​ കൊല്ലം- കായംകുളം റീച്ചുകളിൽ ഏറ്റെടുത്ത സ്ഥലങ്ങളിലെ മരംമുറിക്കലും കെട്ടിടം പൊളിക്കലും 70 ശതമാനത്തിലധികം പൂർത്തിയായി.

സ്ഥലങ്ങൾ നിരപ്പാക്കി നിർമ്മാണത്തിനായുള്ള നിലമൊരുക്കലും തുടങ്ങിക്കഴിഞ്ഞു. കാലവർഷത്തിന് മുമ്പ് പൊളിക്കലും മരം മുറിക്കലും പൂർത്തിയാക്കി ഭൂമി നിരപ്പാക്കൽ തുടങ്ങിയാൽ മഴക്കാലമായാലും മണ്ണിട്ട് ഉയർത്തലും ഉറപ്പിക്കലും ഉൾപ്പെടെയുള്ള ജോലികൾ മുടക്കമില്ലാതെ നടത്താനാകുമെന്നതാണ് നേട്ടം.

.............................................................

പൊളിച്ചുമാറ്റേണ്ട വീടുകൾ- 1017 കടകൾ - 463

മുറിച്ചുമാറ്റേണ്ട മരങ്ങൾ - 4576

( ചെറുതും വലുതുമുൾപ്പെടെ )

പദ്ധതി തുക -795 കോടി രൂപ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.