SignIn
Kerala Kaumudi Online
Saturday, 20 April 2024 2.05 AM IST

മഴയിൽ മുങ്ങി തലസ്ഥാനം

d

 മേയ് 23 വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം:തലസ്ഥാനത്ത് പെയ്‌ത ശക്തമായ മഴയിൽ തമ്പാനൂർ,കിഴക്കേകോട്ട ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെടുത്തി വെളളക്കെട്ട് രൂപപ്പെട്ടു.ബുധനാഴ്‌ച രാത്രിയും ഇന്നലെ രാവിലെയും ഇടതടവില്ലാതെ പെയ്‌ത മഴയാണ് വെളളക്കെട്ടിന് ഇടയാക്കിയത്. മഴക്കാലം പൂർവ ശുചീകരണത്തിലുണ്ടായ വീഴ്‌ചയാണ് പ്രധാന കാരണം.കിഴക്കേകോട്ട ബസ് സ്റ്റാൻഡ്,എസ്.എസ് കോവിൽ റോഡ്,ശ്രീകുമാർ തിയേറ്ററിന് മുൻവശം തുടങ്ങിയ സ്ഥലങ്ങൾ വെളളക്കെട്ടിൽ മുങ്ങി.നഗരസഭ ജീവനക്കാരെത്തി ഏറെ പണിപ്പെട്ടാണ് സ്ഥിതി പഴയപടിയാക്കിയത്.23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

കരമന,പാളയം പൊലീസ് ക്വാർട്ടേഴ്‌സ്,സംസ്‌കൃത കോളേജ്,എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിൽ മരം ഒടിഞ്ഞുവീണു.നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതിബന്ധം താറുമാറായി.തീരപ്രദേശത്തും മലയോര മേഖലകളിലും മഴ ശക്തമായിരുന്നു.ഉച്ചയ്ക്കുശേഷം കടൽത്തീരങ്ങളിൽ വേലിയേറ്റമുണ്ടായി.ഇന്നലെ വൈകുന്നേരം നാലരയോടെ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 20 സെന്റീമീറ്ററും നാലാമത്തെ ഷട്ടർ പത്ത് സെന്റീമീറ്ററും കൂടി അധികം ഉയർത്തി.സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ അറിയിച്ചു.മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്.

നഗരത്തിലെ പ്രധാനപ്പെട്ട ഇടറോഡുകളിലെല്ലാം സ്‌മാർ‌ട്ട് റോഡ് നിർമ്മാണം മൂലം കുണ്ടുംകുഴിയും രൂപപ്പെട്ടിരിക്കുന്നതിനാൽ നഗരവാസികൾ മഴയത്ത് പെരുവഴിയിലായി.പലഭാഗങ്ങളിലും ഇന്നലെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുണ്ടായി. സ്‌മാർട്ട് റോഡുകൾക്കായി കുഴിച്ച കുഴികൾ കാരണം റോഡ് മുഴുവൻ ചെളിക്കളമായി.കുഴികളിൽ നിറഞ്ഞ വെളളവും ചെളിയും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.വഴുതക്കാട്-വെളളയമ്പലം റോഡിൽ ഇരുച്ചക്രവാഹനങ്ങളും കാറുകളും ചെളിയിൽ പുതഞ്ഞു. പേട്ട മുതൽ പാപ്പനംകോട് വരെ പലയിടത്തും ട്രാഫിക് സിഗ്നലുകളും പണിമുടക്കി.കനത്തമഴയിലും പൊലീസുകാർ നിരത്തിലറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചത്.

ഒഴിവായത് വൻ അപകടം

പാളയം പൊലീസ് ക്വാർട്ടേഴ്‌സിൽ കടപുഴകിയ മരം മുറിക്കണമെന്ന് നിരവധി മാസങ്ങളായി റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.ഇതുസംബന്ധിച്ച പരാതി നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി മരം നോക്കി കണ്ടശേഷം മടങ്ങി.ഇതിനു പിന്നാലെയാണ് മരം കടപുഴകിയത്. മരം വീണ് മൂന്ന് കാറുകൾ പൂർണമായും തകർന്നു.കാറിനുളളിലുണ്ടായിരുന്ന ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.പ്രദേശത്തെ മാലിന്യ സംസ്‌കരണ പ്ലാന്റും ഭാഗികമായി തകർന്നു.

8 ദുരിതാശ്വാസ ക്യാമ്പുകൾ

കനത്ത മഴയെത്തുടർന്ന് ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 91 കുടുംബങ്ങളിലെ 303 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.