SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.18 PM IST

റോഡ് കുഴിച്ചും മൂടിയും കോടികളുടെ ബാദ്ധ്യത

road

തിരുവനന്തപുരം:സ്‌കൂൾ തുറക്കാൻ ഇനി ആറ് ദിവസം ശേഷിക്കെ സ്‌മാർട്ട് റോഡുകളുടെ നിർമ്മാണങ്ങളുടെ ഭാഗമായി നഗരത്തിലെടുത്ത കുഴികളിൽ പലതും പണി തീരാതെ മൂടേണ്ടിവരുമെന്ന് നഗരസഭ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.മഴക്കാലം എത്തുന്നതിനുമുമ്പ് കേബിളുകൾ സ്ഥാപിച്ച് കുഴികൾ മൂടാൻ കഴിയില്ലെന്നാണ് നഗരസഭയിലെ ഭരണസമിതി കൗൺസിലർമാർ തന്നെ പറയുന്നത്.കുഴികൾ മൂടിയാലും റോഡുകൾ ടാർ ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായി.ഇതോടെ വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്ര ദുഷ്‌കരമാകും. നഗരത്തിൽ ഇന്നലെയും പലതവണ മഴ പെയ്‌തു. 30നകം കുഴികൾ മൂടണമെന്നാണ് സ്‌മാർട്ട് സിറ്റിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആയതിനാൽ 30നുമുമ്പ് വിഷയത്തിൽ ഇടപെടുന്നതിൽ നഗരസഭയ്‌ക്ക് പരിമിതിയുണ്ടെന്നാണ് അധികൃതർ പറയുന്നത്.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്തതു വഴി കോടികളുടെ ബാദ്ധ്യതയാണ് സ്‌മാർട്ട് സിറ്റി മിഷൻ വരുത്തിവയ്‌ക്കുന്നത്. സ്‌മാർട്ട് സിറ്റിയുടെ മേൽ നഗരസഭയ്‌ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും പദ്ധതിയെ മറ്റാരൊക്കെയോ ചേർന്ന് ഹൈജാക്ക് ചെയ്‌തെന്നുമാണ് പ്രതിപക്ഷ വിമർശനം. പദ്ധതി നീളാൻ കാരണം കൊവിഡാണെന്നായിരുന്നു സ്‌മാർട്ട് സിറ്റിയുടെ ആദ്യ വിശദീകരണം.

പദ്ധതിരേഖ ഇനിയും മാറ്റുമോ?

സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ പദ്ധതിരേഖ പലപ്പോഴായി മാറ്റിയതുവഴി കോടികളുടെ നഷ്‌ടമാണ് പലപ്പോഴായുണ്ടായത്. മൂടിയ കുഴികൾ വീണ്ടും കുഴിച്ച് മലിനജലം പോകുന്ന പൈപ്പ് സ്ഥാപിച്ചതടക്കം തുഗ്ലക് പരിഷ്‌കരണം നിരവധിയാണ്. മലിനജലം പോകുന്ന പൈപ്പ് സ്ഥാപിക്കാൻ 5 കോടി രൂപയാണ് അധികം ചെലവിട്ടത്. മഴക്കാലമെത്തിയാൽ നിർമ്മാണം വീണ്ടും ഇഴയുമെന്ന് കണ്ടിട്ടും വേനൽക്കാലത്ത് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.കേബിളിടാതെ മൂടുന്ന റോഡുകൾ വീണ്ടും കുഴിക്കാൻ പണം ഇനിയും ചെലവാക്കേണ്ടി വരുമെന്നതാണ് വസ്‌തുത.

കരാറുകാരന് ലാഭം

കരാർ കമ്പനിയുമായി സ്‌മാർട്ട് സിറ്റിയുണ്ടാക്കിയ കരാറിന്റെ കാലാവധി ആഗസ്റ്റിൽ അവസാനിക്കും. ഇതിനുശേഷം നിർമ്മാണം വീണ്ടും തുടരണമെങ്കിൽ പണം അധികം നൽകേണ്ടിവരും.650 കോടി രൂപയാണ് പദ്ധതിച്ചെലവ്.നഗരത്തിലെ 9 വാർഡുകളിലെ 15 റോഡുകൾ ആദ്യഘട്ടത്തിൽ സ്‌മാർട്ടാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. 2020 ഒക്‌ടോബറിലായിരുന്നു നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.45 കിലോമീറ്ററിലായാണ് 15 റോഡുകൾ സ്ഥിതിചെയ്യുന്നത്. 2022 ഫെബ്രുവരിയിൽ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ റോഡുകൾ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

'കേബിളുകൾ മുഴുവൻ സ്ഥാപിക്കാനാകുമെന്ന് കരുതുന്നില്ല. 30 ആകുന്നതുവരെ കാത്തിരിക്കുകയാണ്. അതിനുശേഷം നഗരസഭയുടെ ഇടപെടലുണ്ടാകും.'

ഡി.ആർ അനിൽ

മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.