തിരുവനന്തപുരം: നഗരസഭയിലെ ആകെ വാഹനങ്ങളുടെ എണ്ണം എത്രയെന്ന ചോദ്യത്തിന് കൗൺസിലിലും മറുപടിയില്ലാതെ ഭരണസമിതി. നിലവിൽ കണക്കെടുപ്പ് പൂർത്തിയാകത്തതിനാലാണ് എണ്ണം കൃത്യമായി പറയാൻ സാധിക്കാത്തതെന്നാണ് വിവരം. വാഹനങ്ങളുടെ കാര്യത്തിലെ ക്രമക്കേടിനെപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പി കൗൺസിലർ കരമന അജിത്ത് കൗൺസിൽ യോഗത്തിൽ വാഹനങ്ങളുടെ മുഴുവൻ എണ്ണത്തെപ്പറ്റിയും മോഷണം പോയതിനെക്കുറിച്ചുമുള്ള വിവരം വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.
എല്ലാ വീട്ടിലും കുടിവെള്ളം -
സീവേജ് കണക്ഷന് ഡി.പി.ആറായി
നഗരസഭയുടെ 20ഇന കർമ്മപരിപാടിയുടെ ഭാഗമായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവീട്ടിലും കുടിവെള്ള പൈപ്പ് ലൈനും സ്വീവറേജ് ലൈനും സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടി സമർപ്പിച്ച ഡി.പി.ആറിന് കൗൺസിൽ അംഗീകാരം നൽകി. 67,439 ഗാർഹിക കണക്ഷൻ നൽകുന്നതിന് 698.88 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കണം. 517.8 കോടിയാണ് പദ്ധതിക്ക് വേണ്ടത്. സിറ്റി വാട്ടർ ആക്ഷൻ പ്ളാൻ പോർട്ടലിൽ രേഖപ്പടുത്തി കേന്ദ്ര സർക്കാരിൽ നിന്ന് പദ്ധതിക്ക് ഭരണാനുമതി ലഭിക്കണം. പദ്ധതി നിർവഹണത്തിന് 33.33 ശതമാനം തുക വീതം കേന്ദ്രവും സംസ്ഥാനവും നഗരസഭയും ചേർന്നാണ് വഹിക്കുന്നത്.
ഇ - ഗവേർണൻസിന് അംഗീകാരം
നഗരസഭ പൂർണമായി ഡിജിറ്റലാക്കുന്നതിനുവേണ്ടിയുള്ള ഇ-ഗവേർണൻസ് പദ്ധതി നടപ്പാക്കൻ തീരുമാനിച്ചു. നിലവിൽ അവതാളത്തിലായ പദ്ധതിയാണ് 3.52 കോടി മുടക്കി വീണ്ടും പുതുക്കിയെടുത്ത് നടപ്പാക്കുന്നത്. പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി അടുത്ത് രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കാനാണ് നീക്കം. എല്ലാ ജീവനക്കാർക്കും കമ്പ്യൂട്ടർ വാങ്ങുന്നതിനായി 2.24 കോടിയും ഇതിന്റെ പരിശീലനത്തിനായി 10 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
എയിംസ്: അടിയന്തര പ്രമേയം നിഷേധിച്ച് മേയർ
കേന്ദ്രസർക്കാർ അനുവദിച്ച എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം മേയർ ആര്യാരാജേന്ദ്രൻ നിഷേധിച്ചു. സംസ്ഥാന സർക്കാർ മറ്റൊരു തീരുമാനമെടുത്തതിനാൽ പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് മേയർ അറിയിച്ചു. ഉമ്മൻചാണ്ടി സർക്കാർ തിരുവനന്തപുരത്താണ് എയിംസിന് സ്ഥലം കണ്ടെത്തിയതെന്നും അതിനാൽ തലസ്ഥാനത്ത് തന്നെ എയിംസ് സ്ഥാപിക്കണമെന്നും യു.ഡി.എഫ് കക്ഷിനേതാവ് പി. പദ്മകുമാർ ആവശ്യപ്പെട്ടു.
അർഹർക്ക് പെൻഷൻ ലഭിക്കാൻ അദാലത്ത്
സാമൂഹ്യക്ഷേമ പെൻഷന്റെ അപേക്ഷകൾ തീർപ്പാക്കുന്നതിന് പെൻഷൻ അദാലത്ത് നടത്താൻ തീരുമാനം. അർഹരായ പലർക്കും പെൻഷൻ നിഷേധിക്കുന്നെന്ന് കൗൺസിലിൽ ആരോപണമുയർന്ന സാഹചര്യത്തിലാണിത്. വാർഡിലുള്ളവരുടെ പേരും അവസ്ഥയുമടക്കം വിവരിച്ചാണ് കൗൺസിലർമാർ ഇക്കാര്യം അവതരിപ്പിച്ചതിന് പിന്നാലെയാണ് അദാലത്ത് നടത്താൻ മേയർ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |