പള്ളിക്കൽ: അനധികൃതമായി മദ്യവില്പന നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. മടവൂർ പുലിയൂർക്കോണം മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ സമീറാണ് (32) അറസ്റ്റിലായത്. കടയ്ക്കൽ, കിളിമാനൂർ ബിവറേജസുകളിൽ നിന്ന് സമീർ വിലകുറഞ്ഞ മദ്യം വലിയ അളവിൽ വാങ്ങി പാറക്കെട്ടിലും പറമ്പിലും സൂക്ഷിച്ച് അമിത വിലയ്ക്ക് വില്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുപ്പിയൊന്നിന് 200 രൂപയോളം സമീർ ലാഭമെടുത്തിരുന്നു. മുമ്പ് ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തിയതിനാൽ വളരെ കരുതലോടെ വീട്ടിൽ മദ്യം സൂക്ഷിക്കാതെ പല സ്ഥലങ്ങളിൽ ഒളിപ്പിച്ചു വച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. ഒളിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ ദൂരം കൂടുന്നതനുസരിച്ച് വിലയും കൂട്ടിവാങ്ങിയിരുന്നു. അവധി ദിവസങ്ങളിലും വില കൂടുതലാണ്. ദിവസേന അമ്പതിലേറെ കുപ്പികൾ ഇയാൾ വില്പന നടത്തിയിരുന്നു. നിരവധി പരാതികൾ ഇയാളെക്കുറിച്ച് പള്ളിക്കൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തങ്കക്കല്ല് കാഷ്യു ഫാക്ടറിക്ക് സമീപത്തുനിന്ന് മദ്യം വിൽക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്ന് 7000 രൂപയും മദ്യവും പൊലീസ് പിടിച്ചെടുത്തു. മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ കിളിമാനൂർ എക്സൈസിലും പള്ളിക്കൽ സ്റ്റേഷനിലും കേസുകളുണ്ട്. സി.ഐ. ശ്രീജിത്ത്, എസ്.ഐമാരായ സാഹിൽ, റഹീം, സി.പി.ഒമാരായ രാജീവ്, സിയസ്, സന്തോഷ്, ബിനു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അബ്ക്കാരി നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |