അമ്പലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ കടിച്ചുമുറിച്ച കേസിലെ പ്രതിയെ ഏഴുവർഷം തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം കമ്പിവളപ്പ് വീട്ടിൽ കണ്ണനെയാണ്(33) ആലപ്പുഴ സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. 15 ന് രാത്രി കണ്ണൻ തന്റെ ഭാര്യ മാതാവ് സന്ധ്യയുടെ വീട്ടിലെത്തി ബഹളം വച്ച ശേഷം തന്റെ നാല് വയസുള്ള മകളേയും കൂട്ടി ഒരു ലക്ഷം രൂപയുമായി ഭാര്യാ സഹോദരന്റെ ബൈക്കുമായി കടന്നുകളഞ്ഞു. അന്വേഷണം നടക്കുന്നതിനിടെ 16ന് പുലർച്ചെ രണ്ടോടെ മദ്യപിച്ച് സ്റ്റേഷനിലെത്തിയ കണ്ണനെ പൊലീസുകാർ ലോക്കപ്പിന് സമീപം ഇരുത്തി. രാവിലെ 7 ഓടെ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച കണ്ണനെ സി.പി.ഒ കിഷോർ കുമാർ പിൻതുടർന്ന് പിടികൂടി. ഇതിനിടയിൽ കണ്ണൻ കിഷോറിന്റെ വലതുകൈയുടെ മോതിരവിരലിൽ കടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |