പട്ടിക്കാട്: ഇടപാടുകാരിൽ നിന്നായി 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കുറിക്കമ്പനി ഉടമയെ രണ്ടു വർഷത്തിനുശേഷം പൊലീസ് പിടികൂടി. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് സെന്റർ വർഷങ്ങളായി കുറിക്കമ്പനി നടത്തിവന്നിരുന്ന പാണഞ്ചേരി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വെങ്ങിണിശ്ശേരി കുന്നത്ത് വീട്ടിൽ കെ.എസ്. സജീവിനെ (57)
ആണ് പീച്ചി പൊലീസ് പിടികൂടിയത്.
പട്ടിക്കാട് ഗ്രേസ് ഹോട്ടൽ ഉടമ ബേബി തുറപ്പുറം നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അഞ്ചുലക്ഷം രൂപയുടെ കുറിപ്പണം അടച്ചു തീർത്ത് കുറി വട്ടമെത്തിയിട്ടും തുക നൽകാഞ്ഞതിനെ തുടർന്ന് 2020 മേയ് 27 നാണ് ബേബി പീച്ചി പൊലീസിൽ പരാതി നൽകിയത്. സമാനമായ നിലയിൽ തട്ടിപ്പിനിരയായ മറ്റ് 64 പേർ കൂടി ഈ കേസിൽ കക്ഷി ചേർന്നിരുന്നു. 2020 ഫെബ്രുവരിയിൽ ആണ് കുറി വട്ടം എത്തിയത്. മാർച്ചിൽ കുറിക്കമ്പനിയുടെ പാർട്ണർമാരിൽ ഒരാളായിരുന്ന രാഘവൻ മരണപ്പെട്ടിരുന്നു.
പൊലീസ് അന്വേഷണത്തെ തുടർന്ന് വിവിധയിടങ്ങളിൽ സജീവ് മാറി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തകാലത്തായി വെങ്ങിണിശ്ശേരിയിൽ താമസമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയായി പൊലീസ് സംഘം ചേർപ്പിലെ വെങ്ങിണിശ്ശേരിയിൽ നിന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ഹരികുമാർ, ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ വേഷം മാറി പ്രതിയുടെ അടുത്തെത്തി കുടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |