ആക്കുളത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ പദ്ധതികൾ
തിരുവനന്തപുരം: നഗരത്തിൽ കനകക്കുന്നുപോലെ സന്ദർശകരെ ആകർഷിക്കാൻ അണിഞ്ഞൊരുങ്ങുകയാണ് ആക്കുളം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് അരക്കോടിയിലധികം രൂപ ചെലവിട്ട് ആക്കുളത്തെ പ്രധാനവിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ദക്ഷിണ കേരളത്തിലെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈൻ അടക്കം ഒരു ഡസനോളം ആക്ടിവിറ്റികൾ സാദ്ധ്യമാകുന്ന അഡ്വഞ്ചർ പാർക്കാണ് ആക്കുളത്തെ പ്രധാന ആകർഷണം. വാട്ടർ സൈക്ളിംഗ്, ക്ളൈംബിംഗ്, സ്കൈ സൈക്ളിംഗ്, മിനി ആൾട്ടേറിയൻ വെഹിക്കിൾ റൈഡിംഗ്, റോപ്പ് വാക്കിംഗ് തുടങ്ങിയ ആക്ടിവിറ്റികളുടെ അമ്പത് ശതമാനത്തോളം നിർമ്മാണം പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ ബൃഹത്പദ്ധതിയാണ് ആക്കുളത്തേത്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും മാനസികോല്ലാസത്തിന് ഉപകരിക്കുന്ന ഫൺ ഗെയിമുകൾ, എയർ ഗൺ ആക്ടിവിറ്റീസ്, ഫിഷ് സ്പാ, റേഡിയോ പാർക്ക് എന്നിവയും ആക്കുളത്ത് സജ്ജമാകും. വൈകുന്നേരങ്ങളിൽ ആളുകൾക്ക് ചായകുടിച്ച് സൊറപറയാനും നേരം കൊല്ലാനും റേഡിയോ കേൾക്കാനും പറ്റുംവിധം ലാൻഡ് സ്കേപ്പിംഗും ഇരിപ്പിടങ്ങളുമുണ്ടാകും.
പ്രധാന ആകർഷണങ്ങൾ
അഡ്വഞ്ചർ പാർക്ക്, ആർട്ട് കഫേ, ഫിഷ് സ്പാ, റേഡിയോ പാർക്ക്
ഗ്രീൻ പ്രോട്ടോക്കോൾ
ചെടികളും തണൽ മരങ്ങളും വച്ചുപിടിപ്പിച്ച് മനോഹരമാക്കുന്ന ആക്കുളത്ത് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള കർശന നടപടികളും കൈക്കൊള്ളും. നിലവിലുള്ള കച്ചവട സ്ഥാപനങ്ങളിലുൾപ്പെടെ പുനരുപയോഗിക്കാവുന്ന ഗ്ളാസുകളും പാത്രങ്ങളും മാത്രമേ അനുവദിക്കൂ. പ്ളാസ്റ്റിക് വിമുക്തമാക്കി സംരക്ഷിക്കാനുദ്ദേശിക്കുന്ന ഇവിടെ പാത്രങ്ങൾ വാങ്ങാനാവശ്യമായ സഹായവും ടൂറിസം വകുപ്പ് ലഭ്യമാക്കും.
ആർട്ട് കഫേ
ആക്കുളത്തെ കായലോരത്ത് ബോട്ട് ജെട്ടിക്ക് സമീപം അടച്ചുപൂട്ടിയിട്ടിരിക്കുന്ന കെട്ടിടം ഇനി സിനിമാ ചർച്ചയ്ക്കുള്ള വേദിയാകും. ആർട്ട് കഫേയെന്ന പേരിൽ പ്രത്യേക രീതിയിൽ സജ്ജീകരിക്കുന്ന ഇവിടെ ആഴ്ച തോറും സിനിമകളെപ്പറ്റിയുള്ള ചർച്ചകളും സെമിനാറുകളും മറ്റും നടക്കും. സിനിമ സ്ക്രീനിംഗിനും കെട്ടിടം വിട്ടുകൊടുക്കും. സിനിമക്കാർക്കും ആസ്വാദകർക്കുമുള്ള നഗരത്തിലെ ഒരു ഇടമാക്കി ഇവിടം മാറ്റാനാണ് പദ്ധതി. ഇതിനോടൊപ്പം ഫുഡ് കോർട്ടും പ്രാദേശിക ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാളുകളുമുണ്ടാകും. ഒരുമാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂലായിൽ ഉദ്ഘാടനം ചെയ്യാനും ഓണക്കാലത്ത് ആക്കുളത്തെ ആഘോഷകേന്ദ്രമാക്കി മാറ്റാനുമാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |