പാറശാല: പാറശാലയിലെ ജനങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്ര് പാസാകണമെങ്കിൽ അല്പം കാലാവിരുത്കൂടി പഠിക്കണം. ചെളിയിൽ തെന്നിവീഴാതെ, മാലിന്യത്തിന്റെ ദുർഗന്ധം സഹിച്ച് ഓവുചാലുകൾ ചാടിക്കടന്നാൽ ഇനി ടെസ്റ്റ് നടത്താൻ യോഗ്യരാകും. പാറശാലയിലെ ജനങ്ങൾക്കായി ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിനും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനും സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ എത്തുന്നതിന്റെ മാനദണ്ഡങ്ങളാണ് ഇവ. ഗ്രൗണ്ടിന്റെ പ്രവേശന ഭാഗത്ത് തന്നെയാണ് പ്രദേശത്തെ കശാപ്പ് ശാലകളിലെ മാംസാവശിഷ്ടങ്ങളും മാലിന്യവും നിക്ഷേപിക്കുന്നത്. ഇതുവഴി മൂക്ക് പൊത്തി മാലിന്യത്തിൽ ചവിട്ടാതെ മുന്നോട്ടുപോയാൽ മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ നിറഞ്ഞ റോഡെത്തും. ഇത് ചാടിക്കടന്നാൽപ്പിന്നെ ചെളിക്കുണ്ടിലെ പരീക്ഷണമാണ്. ഡ്രൈവിംഗ് റെസ്റ്റിനായി എത്തുന്നവരിൽ പലരും ചെളിക്കുണ്ട് കടക്കുന്ന ഊഴത്തിൽ വഴുതിവീഴാറുണ്ട്. ചെളിയിൽ വഴുതിവീഴുന്നവർ പിന്നീട് അതീവ ശ്രദ്ധയോടെ അടുത്ത ദിവസത്തെ ടെസ്റ്റിന് എത്തി ഹാജരാവുകയാണ് പതിവ്.
കടമ്പകൾ ഏറെ
കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി കോടികൾ ചെലവാക്കി നടപ്പാക്കിയ ആധുനിക ടെസ്റ്റിംഗ് സ്റ്റേഷനുകളിൽ ഒന്നാണ് പാറശാലയിലേത്. കെ.എസ്.ആർ.ടി യുടെ റീജിയണൽ വർക്ക്‌ഷോപ്പ് സ്ഥാപിക്കുന്നതിനായി വാങ്ങിയിട്ട ഭൂമിയിൽ നിന്ന് ട്രാൻസ്‌പോർട്ട് വകുപ്പിനായി വിട്ടുകൊടുത്ത ഒരേക്കർ സ്ഥലത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. റോഡിൽ നിന്ന് നേരിട്ട് കേന്ദ്രത്തിലേക്ക് എത്താൻ കഴിയാത്തതു കാരണം കെ.എസ്.ആർ.ടി വക ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക റോഡിലൂടെ അഞ്ഞൂറ് മീറ്ററോളം സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താൻ കഴിയൂ. ടെസ്റ്റിംഗ് കേന്ദ്രത്തിൽ എത്താനുള്ള താത്കാലിക റോഡിൽ തുറസായ സ്ഥലത്താണ് മാംസാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന കുഴിയുള്ളത്. ഇരുവശങ്ങളിലും കാടുപിടിച്ച റോഡിൽ വഴിനീളെ ചപ്പ്ചവറുകളും മാലിന്യങ്ങളും ഓവുചാലുകളും ചെളിക്കളങ്ങളുമാണ്. ഇതെല്ലാം ചാടിക്കടന്നുവേണം ടെസ്റ്റിംഗ് കേന്ദ്രത്തിൽ എത്താൻ.
പരാതിയും മുറപോലെ
ഡ്രൈവിംഗ് ടെസ്റ്റിനായി എത്തുന്നവരും വാഹനങ്ങളുടെ ഫിറ്റ്നസ് റെസ്റ്റിനായി എത്തുന്ന വാഹന ഉടമകളും, ഡ്രൈവിംഗ് സ്‌കൂൾ അധികൃതരും വകുപ്പ് മന്ത്രി, എം.എൽ.എ എന്നിവർക്ക് നിരവധി തവണ പരാതികൾ സമർപ്പിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ടെസ്റ്റിംഗ് സ്റ്റേഷനിലേക്കുള്ള റോഡ് കടന്ന് പോകുന്ന ഭൂമി കെ.എസ്.ആർ.ടി.സിക്ക് കടമെടുത്ത വകയിൽ ബാങ്കിൽ ഈട് വച്ചിട്ടുള്ളതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ കെ.എസ്.ആർ.ടി.സി യുടെ കടങ്ങൾ തീർന്നാൽ മാത്രമേ പാറശാലയിലെ ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രത്തിലേക്ക് മനഃസമാധാനത്തോടെയും അപകടഭീതി ഇല്ലാതെയും എത്താൻ കഴിയുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |