വർക്കല: വിശക്കുന്നവർക്ക് ആഹാരം നൽകാൻ 2015ൽ ജില്ലാ ഭരണകൂടം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കിയ അന്നം പുണ്യം പദ്ധതി നിശ്ചലമായിട്ട് വർഷങ്ങളായി. അന്നത്തെ സർക്കാരിന്റെ അനുമതിയോടെ ജില്ലാ കളക്ടറായിരുന്ന ഡോ. ബിജു പ്രഭാകരൻ വിഭാവനം ചെയ്ത പദ്ധതിയാണ് അധികൃതരുടെ താത്പര്യക്കുറവ് നിമിത്തം പെരുവഴിയിലായത്.
115 ഹോട്ടലുകളും റസ്റ്റോറന്റുകളും പദ്ധതിയുടെ ഭാഗമായി സഹകരിച്ചിരുന്നു. ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുകൾ ഉപയോഗിച്ച് നിശ്ചയിച്ചിരുന്ന ഹോട്ടലുകളിൽ നിന്ന് സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.
എന്നാൽ ഇന്ന് പദ്ധതി ഒരിടത്തും നിലവിലില്ല. ബോർഡുകൾ മാത്രമാണ് പലയിടത്തും അവശേഷിക്കുന്നത്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതി എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 2017ൽ രണ്ടാം ഘട്ടവും 2019ൽ മൂന്നാം ഘട്ടവുമായി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കളക്ടറേറ്റിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ അവലോകനയോഗവും നടത്തിയിരുന്നു. എന്നാൽ പ്രയോജനമൊന്നുമുണ്ടായില്ല.
അന്നം പുണ്യം പദ്ധതി നിലച്ചതോടെ ജില്ലയിലെ ആശുപത്രികളിലും മറ്റുമെത്തുന്ന നിർദ്ധനരായവർക്ക് വിശപ്പകറ്റാനുള്ള മാർഗമാണ് നിലച്ചത്.
പ്രയോജനം നിരവധി പേർക്ക്
പ്രാരംഭഘട്ടത്തിൽ ജില്ലയിലെ 27 വില്ലേജ് ഓഫീസുകളിലും 13 സർക്കാർ ആശുപത്രികളിലും ജില്ലാ കളക്ടറേറ്റിലുമാണ് പദ്ധതി നടപ്പിലാക്കിയത്. ഏകദേശം പതിനായിരത്തോളം ആളുകൾ ഗുണഭോക്താക്കളായി. ജില്ലയിലെ വില്ലേജ് ഓഫീസുകളിലും സർക്കാർ ആശുപത്രികളിലും ജില്ലാ കളക്ടറേറ്റിലും, താലൂക്ക് ഓഫീസുകളിലും അർഹരായവർക്കുള്ള കൂപ്പണുകളും വിതരണം ചെയ്തിരുന്നു.
പദ്ധതി നിലച്ചത്
ആദ്യഘട്ട കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് നിലച്ചുപോയ പദ്ധതി പുനരാരംഭിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും പിന്നീട് അധികൃതരുടെ ഭാഗത്തു നിന്ന് നാളിതുവരെ ഉണ്ടായിട്ടില്ല.
പദ്ധതി ഉണ്ടായിരുന്നത്
കവടിയാർ, കുടപ്പനകുന്ന്, മണക്കാട്, മുട്ടത്തറ, പട്ടം, പേരൂർക്കട, പേട്ട, ശാസ്തമംഗലം, തൈക്കാട്, തിരുമല, ഉള്ളൂർ, വട്ടിയൂർക്കാവ്, വഞ്ചിയൂർ, ആറ്റിപ്ര, കരിക്കകം, ചെറുവക്കൽ, കടകംപള്ളി, കഴക്കൂട്ടം, നേമം, പാങ്ങപ്പാറ, തിരുവല്ലം, അവനവൻഞ്ചേരി, വർക്കല, നെടുമങ്ങാട്, ചെറിയകൊല്ലയിൽ, നെയ്യാറ്റിൻകര, പെരുമ്പഴൂതൂർ, വില്ലേജ് ഓഫീസുകളിലും, ജില്ലാ കളക്ടറേറ്റിലും, തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട്, വർക്കല താലൂക്ക് ഓഫീസുകളിലും ഫോർട്ട്, തൈക്കാട്, പേരൂർക്കട, ജനറൽ ആശുപത്രി, കണ്ണാശുപത്രി, പഞ്ചകർമ്മ, ഹോമിയോ, ആയുർവേദ ഹോസ്പിറ്റൽ പൂജപ്പുര, ആയുർവേദ കോളേജ്, പാങ്ങപ്പാറ ഹെൽത്ത് സെന്റർ, പൂന്തുറ എച്ച്.സി, പുലയനാർകോട്ട, ശാന്തിവിള താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും കൂപ്പണുകൾ വിതരണം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |