SignIn
Kerala Kaumudi Online
Thursday, 25 April 2024 7.17 PM IST

ചെള്ള് പനി; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

വർക്കല : വർക്കലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചെള്ള് പനി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അയന്തി പന്തുവിള പറിങ്കിമാംവിള വീട്ടിൽ അശ്വതി (15 )​ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചെറുന്നിയൂരിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശവും പൊതുജനങ്ങൾക്കായി നൽകി. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല പറഞ്ഞു. പഞ്ചായത്തിലെ 14 വാർഡുകളിലും ബോധവത്കരണവും ചെള്ളുകളെ നശിപ്പിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും വരുംദിവസങ്ങളിൽ പ്രാവർത്തികമാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപെടുത്തുന്നതിന് വേണ്ടി ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വർക്കല താലൂക്കിൽ ആദ്യമായാണ് ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ചെള്ളുപനി

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർമൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണുന്നത്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ടചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസേവനം തേടേണ്ടതാണ്. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം.

പ്രതിരോധിക്കാം ഇങ്ങനെ...

1. പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.

2. എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.

3. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.

4. പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം.

5. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക

6. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

7. സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും

8. രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.