വിഴിഞ്ഞം: നെതർലാൻഡിൽ നിന്ന് പായ്ക്കപ്പലിൽ വിഴിഞ്ഞത്തേക്ക് ഒരു യാത്രികൻ. ജെറോം ഏലൗട്ട് (45) ആണ് ഒറ്റയ്ക്ക് സഞ്ചരിച്ച് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. രണ്ട് വർഷം മുൻപാണ് പായ്ക്കപ്പലുമായി ലോകം ചുറ്റാനിറങ്ങിയത്. ഇന്നലെ വൈകിട്ടോടെ ജെറോം വിഴിഞ്ഞം തീരത്ത് എത്തി. എത്തുന്നിടത്തൊക്കെ താല്പര്യമുള്ളവരെ സൗജന്യമായി മുങ്ങലും നീന്തലും പരിശീലിപ്പിക്കും.
ഫ്രീ ഡൈവിംഗ് കോച്ചസ് ഒഫ് ഏഷ്യ ഫൗണ്ടേഷൻ നടത്തുന്ന ജെറോമിന് കൊച്ചിയിൽ നിന്ന് തൂത്തുക്കുടിയിലേക്കുള്ള പായ്ക്കപ്പൽ യാത്രയ്ക്കിടെ തമിഴ്നാട് തീരമായ ഇനയം ഭാഗത്തു വച്ച് ദേഹാസ്വാസ്ഥ്യം തോന്നിയതോടെയാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. ഇനി 20 ദിവസം മാത്രമാണ് ഇന്ത്യയിൽ തങ്ങാനുള്ള വിസാ കാലാവധിയുള്ളതെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ പറഞ്ഞു.
സ്റ്റെഡർ എന്ന് പേരുള്ള പായ്ക്കപ്പലിൽ മാല ദ്വീപ് വഴി കൊച്ചിയിലെത്തി തുടർന്ന് കൊല്ലത്തും എത്തിയിരുന്നു. കൊല്ലത്തു വച്ച് കാലിൽ ചെറിയ പരിക്ക് ഉണ്ടായി. പായ്ക്കപ്പലിൽ കാറ്റിന്റെ സഹായത്തോടെയാണ് യാത്ര. ചെറിയ ഫൈബർ വള്ളവും കരുതിയിട്ടുണ്ട്. ഇതു ഉപയോഗിച്ചാണ് കരയിലേക്ക് തുഴഞ്ഞ് എത്തുന്നത്.
മഴ വെള്ളം കുടിവെള്ളം ...
ജെറോമിന്റെത് പ്രകൃതിയെ ആധാരമാക്കിയുള്ളതാണ്. മഴയത്ത് സംഭരിച്ച് വച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. പച്ചക്കറികൾ, ബദാം പരിപ്പുകളും പകുതി വേവിച്ച അരിയുമാണ് ഭക്ഷണമെന്ന് അധികൃതർ പറഞ്ഞു. വെജിറ്റേറിയനാണ്. ലഹരി പദാർത്ഥങ്ങളോ പുകയിലയോ ഉപയോഗിക്കില്ല. വിഴിഞ്ഞത്തു നിന്ന് പോണ്ടിച്ചേരി വഴി നാട്ടിലേക്ക് മടങ്ങുമെന്ന് ജെറോം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |