തിരുവനന്തപുരം: നാർക്കോട്ടിക് മാഫിയക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും മയക്കുമരുന്ന് വ്യാപനം നിയന്ത്രിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംകൊടുത്ത നാർകോ കോഓർഡിനേഷൻ സെന്റർ മെക്കാനിസം കമ്മിറ്റിയുടെ ആദ്യ ജില്ലാതല യോഗം ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
ജില്ലാ കളക്ടർ ചെയർപേഴ്സണായും ജില്ലാ പൊലീസ് മേധാവി കൺവീനറായും ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ വനം വകുപ്പ് ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ, കസ്റ്റംസ്, ഡ്രഗ്സ്, പോർട്ട് തുടങ്ങിയവയുടെ ജില്ലാതല ഓഫീസർമാർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ജില്ലയിൽ അനധികൃതമായി കഞ്ചാവ്, കറുപ്പ് എന്നിവയുടെ കൃഷി നടക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജില്ലയിലുടനീളം പ്രത്യേകിച്ച്, സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ അവബോധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. എല്ലാമാസവും കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തും.സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ജില്ലാ പൊലീസ് തിരുവനന്തപുരം (റൂറൽ) മേധാവി ദിവ്യ വി.ഗോപിനാഥ്, നാർക്കോട്ടിക് ഡി.വൈ.എസ്.പി തിരുവനന്തപുരം(റൂറൽ) രാശിത്.വി.ടി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |